ദുബായ്: അണ്വായുധങ്ങൾക്ക് ആവശ്യമായ രീതിയിൽ യുറേനിയം സന്പുഷ്ടീകരണത്തിന്റെ തോത് അറുപത് ശതമാനത്തിലേക്ക് ഇറാൻ ഉയർത്തി. നാറ്റൻസ് ആണവനിലയത്തിൽ അട്ടിമറിനീക്കമുണ്ടായ സാഹചര്യത്തിലാണ് യുറേനിയം സന്പൂഷ്ടീകരണ തോത് ഉയർത്തി ലോകരാജ്യങ്ങളെ ഇറാൻ വെല്ലുവിളിക്കുന്നത്. വിയന്ന ഉടന്പടിപ്രകാരം ചർച്ച ആരംഭിക്കുന്നതിനായി ലോകരാജ്യങ്ങളിൽ സമ്മർദം ചെലുത്തുകയാണ് ഇറാന്റെ ലക്ഷ്യം.
കുറച്ചു സമയത്തേക്കുമാത്രമാണു യുറേനിയം സന്പുഷ്ടീകരണത്തിന്റെ തോത് 60 ശതമാനത്തിലേക്ക് ഉയർത്തിയതെന്ന് ഉന്നതോദ്യോഗസ്ഥൻ അറിയിച്ചു. യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന സാന്പത്തിക ഉപരോധം പിൻവലിപ്പിക്കുന്നതിനുള്ള ഇറാന്റെ തന്ത്രത്തിന്റെ ഭാഗമാണിതെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
അണ്വായുധ നിർമാണത്തിനാവശ്യമായ രീതിയിൽ യുറേനിയം സന്പുഷ്ടീകരണം നടത്താൻ ഇറാൻ ഭൂഗർഭ ആണവനിലയങ്ങളാണ് ഉപയോഗിക്കുന്നത്. നാറ്റൻസ് ഭൂഗർഭ ആണവനിലയത്തിൽ അടുത്തിടെയുണ്ടായ വൈദ്യുതി തകരാറിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇസ്രയേലിന്റെ നേതൃത്വത്തിൽ നടന്ന അട്ടിമറിയാണിതെന്ന് ഇറാൻ ആരോപിക്കുന്നു.
യുറേനിയം സന്പുഷ്ടീകരണം 60 ശതമാനത്തിലെത്തിയെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖീർ ഖാലിബാഫ് ട്വീറ്റ് ചെയ്തു. രാജ്യത്തെ ഈ വിജയത്തിലെത്തിച്ചവർക്കു നന്ദി അറിയിച്ചായിരുന്നു സ്പീക്കറിന്റെ ട്വീറ്റ്.
നിലവിൽ ഇറാൻ 20 ശതമാനമാണു യുറേനിയം സന്പുഷ്ടീകരണം നടത്തിയിരുന്നത്. ആണവകരാർ പ്രകാരം 3.67 ശതമാനം സന്പുഷ്ടീകരണം നടത്താനാണ് അനുമതി. അണ്വായുധങ്ങളിൽ 90 ശതമാനം സന്പുഷ്ടീകരിച്ച യുറേനിയമാണ് ഉപയോഗിക്കുന്നതെന്നു വിദഗ്ധർ പറഞ്ഞു.
യുറേനിയം സന്പുഷ്ടീകരണത്തിന്റെ തോത് ഇറാൻ ഉയർത്തി
12:23 AM Apr 17, 2021 | Deepika.com