കാബൂൾ: യുഎസ് സേന സെപ്റ്റംബർ 11ന് അഫ്ഗാനിസ്ഥാൻ വിടുമെന്ന് പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചു. വരും മാസങ്ങളിൽ അഫ്ഗാനിസ്ഥാൻ വിടുമെന്ന് പാശ്ചാത്യരാജ്യങ്ങളുടെ സൈനിക കൂട്ടായ്മയായ നാറ്റോയും ഇതിനുപിന്നാലെ അറിയിച്ചു.
കാര്യങ്ങൾ വിശദീകരിക്കാനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്നലെ അഫ്ഗാനിസ്ഥാനിൽ മിന്നൽ സന്ദർശനം നടത്തി. അൽക്വയ്ദ തീവ്രവാദികൾ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലും യുഎസ് സൈനികാസ്ഥാനമായ പെന്റഗണിലും ആക്രമണം നടത്തിയതിനു പിന്നാലെയാണ് യുഎസ്- നാറ്റോ സേനകൾ അഫ്ഗാനിസ്ഥാനിലെത്തുന്നത്.
ഭീകരാക്രമണത്തിന്റെ 20-ാം വാർഷികദിനത്തിലാണ് സേനകൾ പിന്മാറുന്നത്. അൽക്വയ്ദ തലവൻ ഒസാമ ബിൻലാദനെ വധിച്ചതും അഫ്ഗാനിസ്ഥാനിലെ ഭീകരശൃംഖല തകർത്തതും ചൂണ്ടിക്കാട്ടിയാണു ബൈഡൻ തീരുമാനം പ്രഖ്യാപിച്ചത്. പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പെന്റഗൺ മേധാവി ലോയ്ഡ് ഓസ്റ്റിന ും ബ്രസൽസിലെത്തി നാറ്റോ മേധാവികളോട് കാര്യങ്ങൾ വിശദീകരിച്ചു.
തുടർന്നാണ് ബ്ലിങ്കൻ അഫ്ഗാനിസ്ഥാനിലെത്തിയത്. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സൈന്യം പിന്മാറിയാലും അമേരിക്കയുടെ പിന്തുണ തുടരുമെന്ന് ബ്ലിങ്കൻ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനുവേണ്ടി അമേരിക്കൻ സൈനികർ ജീവത്യാഗം ചെയ്യാൻ തയാറായതിൽ ഗനി നന്ദി അറിയിച്ചു.
യുഎസിലെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് അഫ്ഗാനിസ്ഥാനിൽനിന്നുള്ള സൈനിക പിന്മാറ്റത്തിനു തുടക്കമിട്ടത്.
ഇപ്പോൾ യുഎസിന്റെ 2500ഉം നാറ്റോയുടെ 7000വും സൈനികരാണ് അവിടെയുള്ളത്. അതേസമയം യുഎസ് സേന പിൻവാങ്ങുന്നതോടെ അഫ്ഗാനിസ്ഥാൻ വീണ്ടും സന്പൂർണ അരാജകത്വത്തിലേക്കു വഴുതുമോ എന്ന ആശങ്ക ശക്തമാണ്.
യുഎസ്, നാറ്റോ സേനകൾ സെപ്റ്റംബറിൽ അഫ്ഗാൻ വിടും
12:04 AM Apr 16, 2021 | Deepika.com