കൊച്ചി: ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം കൂടുതൽ ഇടിഞ്ഞതോടെ വിനിമയ വിപണിയിൽ ഇന്ത്യൻ രൂപ കടുത്ത സമ്മർദത്തിൽ. വിദേശ ഫണ്ടുകൾ രൂപ വിറ്റ് ഡോളർ ശേഖരിക്കാൻ ഉത്സാഹിച്ചതോടെ രൂപയുടെ മൂല്യം 74.71ൽനിന്ന് 75.13 ലേക്ക് ദുർബലമായശേഷം വ്യാപാരാന്ത്യം 75.05ലാണ്. കഴിഞ്ഞ ഓഗസ്റ്റിനുശേഷം രൂപയുടെ മൂല്യം ഇത്രയേറെ ഇടിയുന്നത് ഇതാദ്യമാണ്.
പിന്നിട്ട അഞ്ചു ദിവസത്തിനിടെ രൂപയുടെ മൂല്യത്തിലെ ഇടിവ് 193 പൈസയാണ്. തുടർച്ചയായ ആറാം ദിവസമാണ് വിനിമയ വിപണിയിൽ രൂപയുടെ കാലിടറുന്നത്. മൂന്നാഴ്ചയ്ക്കിടെ രണ്ടു രൂപ 80 പൈസയുടെ മൂല്യ ശോഷണം സംഭവിച്ചു. അവധി വ്യാപാരത്തിൽ രൂപയുടെ മൂല്യം 75.40 വരെ ഇടിഞ്ഞ സാഹചര്യത്തിൽ തളർച്ച തുടരാനിടയുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം അനുദിനം ഉയരുന്നതിനിടയിൽ പടിഞ്ഞാറൻ മഹാരാഷ്ട്ര ലോക്ക് ഡൗണിലേക്ക് നീങ്ങുമെന്ന സൂചനകൾ മുംബൈ ഓഹരി വിപണിയെ പിടിച്ചുലച്ചു. ഇന്നലെ തുടക്കം മുതൽ വിദേശ ധനകാര്യസ്ഥാപനങ്ങൾ ഓഹരികൾ വിറ്റു മാറാൻ കാണിച്ച തിടുക്കത്തിനൊപ്പം അവർ ഫോറെക്സ് വിപണിയിൽനിന്നു ഡോളർ ശേഖരിക്കാനും മത്സരിച്ചു. വിദേശ ഓപ്പറേറ്റർമാർ 1746.43 കോടി രൂപയുടെ ഓഹരിയാണ് ഒറ്റദിവസം വിറ്റഴിച്ചത്. ക്രൂഡ് ഓയിൽ വിലക്കയറ്റം നാണയപ്പെരുപ്പം രൂക്ഷമാക്കുമെന്ന വിലയിരുത്തലുകൾ നിക്ഷേപകരെ ഓഹരി വിപണിയിൽ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു.
പ്രമുഖ കറൻസികൾക്ക് മുന്നിൽ ഡോളർ തിളങ്ങിയത് അമേരിക്കൻ സന്പദ്ഘടനയുടെ മികവിനു വഴിതെളിക്കുമെന്ന പ്രതീക്ഷയിൽ ഏഷ്യൻ മാർക്കറ്റുകളിൽ രാജ്യാന്തര ഫണ്ടുകൾ വില്പനക്കാരായി. ബോംബെ സെൻസെക്സ് 1707 പോയിന്റും നിഫ്റ്റി 524 പോയിന്റും ഇന്നലെ ഇടിഞ്ഞു.
കെ.ബി. ഉദയഭാനു
രൂപയ്ക്കു മൂല്യത്തകർച്ച
11:50 PM Apr 12, 2021 | Deepika.com