വാഷിംഗ്ടൺ: അമേരിക്കയിലെ മിനിസോട്ട സംസ്ഥാനത്തെ ബ്രൂക്ക്ലിൻ സെന്ററിൽ പോലീസ് വെടിയേറ്റ് കറുത്തവർഗക്കാരൻ മരിച്ചത് വൻ സംഘർഷർഷത്തിന് ഇടയാക്കി. പോലീസിനെതിരേ നൂറുകണക്കിനാളുകൾ തെരുവിലിറങ്ങി.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ബ്രൂക്ക്ലിൻ സെന്ററിൽ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് കറുത്തവർഗക്കാരനു വെടിയേറ്റത്. വാറന്റ് നിലനിൽക്കുന്ന ഡൗണ്ട് റൈറ്റ് (20) എന്ന കറുത്തവർഗക്കാരൻ വാഹനം നിർത്താതെ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണു പോലീസ് വെടിവച്ചത്. വെടിയേറ്റ ഡൗണ്ട് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
മിനിയാപോളിസിൽ ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ പോലീസുകാരന്റെ വിചാരണ നടക്കുന്നതിനിടെയാണ് പുതിയ സംഭവം. ഫ്ലോയിഡിന്റെ കൊലപാതകം നടന്ന സ്ഥലത്തുനിന്ന് 16 കിലോമീറ്റർ അകലെയാണു ബ്രൂക്ക്ലിൻ.
ഡൗണ്ടിനു വെടിയേറ്റ് മണിക്കൂറുകൾക്കുള്ളിൽ നൂറുകണക്കിനാളുകൾ പ്രതിഷേധവുമായി ബ്രൂക്ക്ലിൻ പോലീസ് ഹെഡ്ക്വാർട്ടേഴ്സിനു മുന്നിൽ തടിച്ചു കൂടി. ബ്ലാക്ക് ലൈവ്സ് മാറ്റർ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ നേരിടാൻ പോലീസ് റബർ ബുള്ളറ്റുപയോഗിച്ച് വെടിവയ്പും കണ്ണീർവാതക പ്രയോഗവും നടത്തി. തിങ്കളാഴ്ച രാവിലെ വരെ പ്രദേശത്ത് കർഫ്യു ഏർപ്പെടുത്തിയതായി ബ്രൂക്ക്ലിൻ മേയർ മൈക്ക് ഇല്ലിയട്ട് പറഞ്ഞു.
കഴിഞ്ഞവർഷം മേയിൽ മിനിയാപോളിസിൽ വച്ച് കഴുത്തിൽ മുട്ടുഞെരിച്ച് ഡേറിക് ചൗവിൻ എന്ന പോലീസുകാരൻ ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയതു വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൊലക്കുറ്റം ചുമത്തപ്പെട്ട പോലീസുകാരന്റെ വിചാരണ നടന്നു വരികയാണ്.
യുഎസിൽ കറുത്തവർഗക്കാരൻ പോലീസ് വെടിയേറ്റു മരിച്ചു
11:50 PM Apr 12, 2021 | Deepika.com