ലാഹോർ: പാക്കിസ്ഥാനിൽ രണ്ടു ക്രൈസ്തവ നഴ്സുമാർക്കെതിരേ മതനിന്ദാക്കുറ്റം ചുമത്തി. പഞ്ചാബ് പ്രവിശ്യയിലാണു സംഭവം. ഫൈസലാബാദിലെ ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ് (ഡിഎച്ച്ക്യു) ആശുപത്രിയിലെ ജീവനക്കാരായ മറിയം ലാൽ, നെവിഷ് അരൂജ് എന്നിവർക്കെതിരേയാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു മതനിന്ദാക്കുറ്റം ചുമത്തിയത്. ആശുപത്രിയിൽ മാനസിക രോഗികളെ ചികിത്സിക്കുന്ന വാർഡിന്റെ ഭിത്തിയിൽ പതിച്ചിരുന്ന ഇസ്ലാമിക വചനങ്ങൾ എഴുതിയ സ്റ്റിക്കർ പൊളിച്ചുനീക്കിയെന്നാണ് ഇവർക്കെതിരായ ആരോപണം.
ആശുപത്രിയിലെ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് അലിയുടെ പരാതിയിലാണു പോലീസ് നടപടി സ്വീകരിച്ചത്. നഴ്സുമാർക്കെതിരായ ആരോപണങ്ങൾ സത്യമാണെന്ന്, വിഷയത്തിൽ അന്വേഷണം നടത്തിയ ആശുപത്രി സമിതി കണ്ടെത്തിയതായി മുഹമ്മദ് അലി അറിയിച്ചു. നഴ്സുമാർക്കെതിരേ നടപടി ആവശ്യപ്പെട്ട് ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. പ്രാദേശിക മുസ്ലിം പുരോഹിതൻമാരും പ്രതിഷേധത്തിൽ പങ്കുചേർന്നു.
ആരോപണവിധേയയായ നഴ്സിനെ കസ്റ്റഡിയിൽ എടുക്കാനെത്തിയ പോലീസ് വാഹനം പ്രതിഷേധക്കാർ ആക്രമിച്ചു. ജനക്കൂട്ടത്തിൽനിന്ന് സംരക്ഷണം നൽകാൻ പോലീസ് വാഹനത്തിൽ നഴ്സിനെ പൂട്ടിയിട്ടു. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ കലാപവിരുദ്ധ സേനയെയും എലൈറ്റ് ഫോഴ്സിനെയും വിളിക്കേണ്ടിവന്നു. പ്രതിഷേധക്കാരെ നീക്കിയശേഷമാണു നഴ്സിനെ ആശുപത്രി വളപ്പിൽനിന്നു പുറത്തെത്തിക്കാനായത്. ആരോപണവിധേയയായ മറ്റൊരു നഴ്സ് നേരത്തെതന്നെ ആശുപത്രിയിൽനിന്നു പോയിരുന്നു.
അതേസമയം, നഴ്സുമാർക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്റർനാഷണൽ ക്രിസ്ത്യൻ കണ്‍സേണ്‍ (ഐസിസി) അറിയിച്ചു. ആശുപത്രിയിലെ ഹെഡ് നഴ്സായ റുക്സാനയ്ക്ക് മറിയം ലാലുമായി വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നു. സ്റ്റിക്കർ പറിച്ചുമാറ്റിയെന്ന് ഇവരാണ് ആരോപണം ഉന്നയിക്കുന്നത്. ആശുപത്രിയിലെ മറ്റു മുസ്ലിം ജീവനക്കാർ ഇതോടെ ക്രൈസ്തവ നഴ്സുമാർക്ക് എതിരായി. മെഡിക്കൽ വാർഡിൽ മറിയം രോഗിയെ പരിചരിക്കവെ, ആശുപത്രി ജീവനക്കാരനായ വഖാസ് എന്നയാൾ കത്തിയുമായി ഇവരെ ആക്രമിച്ചു. ആക്രമണത്തിൽ മറിയത്തിന് കൈയിൽ പരിക്കേറ്റതായും സംഘടന അറിയിച്ചു.
പാക്കിസ്ഥാനിലെ മതനിന്ദാക്കുറ്റവും ഇതിനുള്ള ശിക്ഷയും കുപ്രസിദ്ധമാണ്. വ്യക്തിവൈരാഗ്യങ്ങളെ തുടർന്നുള്ള പരാതികളുടെ പേരിലും പോലീസ് മതനിന്ദാക്കുറ്റം ചുമത്താറുണ്ട്. ഇത്തരത്തിൽ ആരോപണവിധേയരാകുന്നവർക്ക് മിക്കപ്പോഴും അഭിഭാഷക സഹായം ലഭിക്കാറില്ല. പ്രതിഷേധം ഭയന്ന് അഭിഭാഷകർ പിൻമാറുന്നതും ആരോപണവിധേയരെ ജനക്കൂട്ടം ആക്രമിക്കുന്നതും പതിവാണ്.
പാക്കിസ്ഥാനിൽ ക്രൈസ്തവ നഴ്സുമാർക്കെതിരേ കേസ് മതനിന്ദാക്കുറ്റം ചുമത്തി
12:43 AM Apr 11, 2021 | Deepika.com