മലാംഗ്: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂചലനത്തിൽ കുറഞ്ഞത് ഏഴുപേരെങ്കിലും മരിച്ചു. 12 പേർക്കു പരിക്കേറ്റു. 6.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. മുന്നൂറിൽ അധികം കെട്ടിടങ്ങൾ തകർന്നു.
കിഴക്കൻ ജാവ പ്രവിശ്യയിലെ മലാംഗ് നഗരത്തിനു തെക്കുവടക്ക്, 50 മൈൽ ആഴത്തിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വിനോദസഞ്ചാരകേന്ദ്രമായ ബാലിയിലും ഭൂചലനത്തിന്റെ പ്രകന്പനം അനുഭവപ്പെട്ടു. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. കടലിനടിയിലുണ്ടായ ഭൂചലനത്തിന് സുനാമി സൃഷ്ടിക്കാനുള്ള കരുത്തില്ലെന്ന് ഭൂകന്പ, സുനാമി സെന്ററിന്റെ തലവൻ റഹ്മത് ത്രിയോനോ അറിയിച്ചു.
പസഫിക്കിൽ ടെക്ടോണിക് പ്ലേറ്റുകൾ കൂട്ടിമുട്ടുന്ന ‘റിംഗ് ഓഫ് ഫയർ’ മേഖലയിൽ ഉൾപ്പെടുന്ന ഇന്തോനേഷ്യയിൽ, തുടർച്ചയായി ഭൂചലനങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും ഉണ്ടാകാറുണ്ട്. 2018ൽ സുലവേസി ദ്വീപിലെ പാലുവിലുണ്ടായ വൻ ഭൂചലനത്തിലും സുനാമിയിലും 4300 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തു.
ഇന്തോനേഷ്യയില്‍ ഭൂചലനം; ഏഴു മരണം
12:43 AM Apr 11, 2021 | Deepika.com