തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ ഉത്പാദനവും വില്പനയും ഉയർന്നു. മിൽമ ദിനം പ്രതി 14 ലക്ഷം ലിറ്റർ പാൽ സംഭരിക്കാൻ തുടങ്ങി.വില്പന പതിനാലര ലക്ഷം ലിറ്ററായി. ഒരു ലക്ഷം ലിറ്റർ പാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നു വാങ്ങുന്നു. മുക്കാൽ ലക്ഷം മുതൽ ഒരു ലക്ഷം ലിറ്റർ പാൽവരെ ദിവസേന പാൽ തൈര്, സംഭാരം തുടങ്ങിയ ഉത്പന്ന നിർമാണത്തിനായി വേണ്ടിവരും.
കോവിഡിനെ തുടർന്ന് ലോക്ക്ഡൗണ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വർഷം മാർച്ച്- ഏപ്രിൽ മാസങ്ങളിൽ പാൽ വില്പന മൂന്നര ലക്ഷം ലിറ്ററായി ഇടിഞ്ഞിരുന്നു. ഇതേത്തുടർന്ന് സംഭരണം ആറര ലക്ഷം ലിറ്ററായി വെട്ടിക്കുറച്ചു. സംഭരിച്ച പാൽ വില്പന നടത്താതെ ഒഴുക്കിക്കളയാൻ തുടങ്ങിയതോടെ മലബാർ മേഖല പാൽ സംഭരണം നിർത്തിവയ്ക്കുകയായിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ പാൽ വില്പനയും സംഭരണവും കൂടിവരികയായിരുന്നു.
ഈമാസം മലബാർ മേഖലയിൽ 6.70 ലക്ഷം ലിറ്റർ പാൽ സംഭരിക്കുകയും 5.55 ലക്ഷം ലിറ്റർ വില്പന നടത്തുകയും ചെയ്യുന്നു. മിച്ചമുള്ള ഒരു ലക്ഷത്തിലധികം ലിറ്റർ പാൽ എറണാകുളം, തിരുവനന്തപുരം മേഖലകളിലേക്ക് വിൽക്കുന്നു.
എറണാകുളം മേഖലയിൽ 3.35 ലക്ഷം ലിറ്റർ പാൽ സംഭരിക്കുകയും 3.70 ലക്ഷം ലിറ്റർ പാൽ വിൽക്കുകയും ചെയ്യുന്നു. കുറവുള്ള 35000 ലിറ്റർ പാൽ മലബാർ മേഖലയിൽ നിന്നു വാങ്ങുന്നു.
തിരുവനന്തപുരം മേഖലയിൽ 4.10 ലക്ഷം ലിറ്റർ പാൽ സംഭരിക്കുകയും 5.20 ലക്ഷം ലിറ്റർ പാൽ വിൽക്കുകയും ചെയ്യുന്നു. മലബാർ യൂണിയനിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വാങ്ങിയാണ് തിരുവനന്തപുരത്ത് വില്പന നടത്തുന്നത്. വിഷു ആഘോഷം വരുന്നതിനാൽ അടുത്തയാഴ്ച മലബാർ മേഖലയിൽ അര ലക്ഷം ലിറ്റർ പാൽ വില്പന കൂടുന്നതിനാൽ പുറത്തു നിന്നു വാങ്ങുന്ന പാലിന്റെ അളവും കൂടും.
വൈ.എസ്. ജയകുമാർ
മാന്ദ്യം മാറി; പാൽ ഉത്പാദനം 14 ലക്ഷം ലിറ്ററിലേക്ക്
02:03 AM Apr 09, 2021 | Deepika.com