ബെർലിൻ: പ്രശസ്ത ദൈവശാസ്ത്രജ്ഞനായ സ്വിസ് കത്തോലിക്കാ വൈദികൻ ഹാൻസ് ക്യൂംഗ് (93) അന്തരിച്ചു. പാർക്കിൻസൺസ് രോഗബാധിതനായിരുന്ന ക്യൂംഗിന്റെ അന്ത്യം ജർമനിയിൽ ട്യൂബിംഗിലെ വസതിയിലായിരുന്നു.
വാഗ്മിയും എഴുത്തുകാരനുമായ ക്യൂംഗിന്റെ ചിന്തകൾ കത്തോലിക്ക സഭയിൽ നവീകരണത്തിനു തിരികൊളുത്തിയിരുന്നു. അന്‍പതിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 1960 മുതൽ ജർമനി ട്യൂബിംഗ് സർവകലാശാലയിലെ ദൈവശാസ്ത്ര പ്രഫസറായിരുന്നു. ഈ കാലഘട്ടത്തില്‍ ബനഡിക്ട് പതിനാറാമന്‍ മാർപാപ്പയും (ഫാ. ജോസഫ് റാറ്റ്സിംഗര്‍) ഈ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്നു.
1928 മാര്‍ച്ച് പത്തൊമ്പതിന് സ്വിറ്റ്സര്‍ലൻഡിലെ സുര്സേയില് ജനിച്ച ക്യൂംഗ് റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച് 1954ല്‍ പുരോഹിതനായി. ഫ്രാന്‍സിലെ സോര്‍ബോണിലും പാരീസിലെ കാത്തലിക് ഇൻസ്റ്റിറ്റ്യൂട്ടിലും പഠനം, തുടര്‍ന്ന് ഡോക്ടറല്‍ ബിരുദം കരസ്ഥമാക്കി. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും ഹാന്‍സ് ക്യൂംഗും തമ്മില്‍ ആശയപരമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 2005ല്‍ ഇരുവരും മാര്‍പാപ്പയുടെ വേനക്കാല വസതിയായ കാസ്റ്റല്‍ ഗോണ്ടോള്ഫോയില് കൂടിക്കാഴ്ച നടത്തിയിരുന്നു.
ദൈവശാസ്ത്രജ്ഞൻ ഹാൻസ് ക്യൂംഗ് അന്തരിച്ചു
11:37 PM Apr 07, 2021 | Deepika.com