ന്യൂഡൽഹി: 2021ൽ അതിവേഗം വളരുന്ന സാന്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് ഐഎംഎഫിന്റെ (ഇന്റർനാഷണൽ മോണിട്ടറി ഫണ്ട്) മുഖ്യ സാന്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് .
കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം കഴിഞ്ഞ വർഷം ഇന്ത്യയുടെ ജിഡിപി നിരക്കിൽ എട്ടു ശതമാനം ഇടിവാണുണ്ടായത്. എന്നാൽ ഈ സാന്പത്തിക വർഷത്തിൽ 12.5 ശതമാനം വളർച്ചാനിരക്കിലൂടെ ഇന്ത്യൻ സന്പദ്ഘടന കരകയറുമെന്നാണ് ഐഎംഎഫിന്റെ നിരീക്ഷണം.
കോവിഡ് മഹാമാരിയിൽ 2020 ൽ ലോകരാജ്യങ്ങളുടെ സന്പദ്ഘടന കൂപ്പുകുത്തിയപ്പോൾ ചൈനയുടെ സാന്പത്തിക വളർച്ച 2.3 ശതമാനം മുന്നേറിയിരുന്നു. 2021ൽ ചൈന 8.6 ശതമാനം വളർച്ചാനിരക്കിലെത്തുമെങ്കിലും ചൈനയെയും പിന്തള്ളി ഇന്ത്യ മുന്നേറുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ.
ഈ വർഷം ആഗോള സന്പദ്ഘടന ആറു ശതമാനം മുന്നേറുമെന്നാണു പ്രതീക്ഷ. കോവിഡിനെ ലോകം പൂർണമായി ഇനിയും അതിജീവിച്ചിട്ടില്ല. പല രാജ്യങ്ങളിലും കോവിഡ് വ്യാപനം അപകടകരമായ രീതിയിൽ ശക്തിപ്പെടുകയാണ്. ഈ സാഹചര്യത്തിൽ പണപ്പെരുപ്പം അടിസ്ഥാനപ്പെടുത്തി ധന, വായ്പാ നയങ്ങൾ ഉദാരമായി തുടരണമെന്നും ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു.
വളർച്ച: ഇന്ത്യ ചൈനയെ പിന്തള്ളുമെന്ന് ഐഎംഎഫ്
11:40 PM Apr 06, 2021 | Deepika.com