ജറുസലേം: രാജ്യസുരക്ഷയ്ക്കും സ്ഥിരതയ്ക്കും വെല്ലുവിളിയുയർത്തിയെന്നാരോപിച്ച് ജോർദാനിൽ മുൻ കിരീടാവകാശിയുൾപ്പെടെ നേതാക്കളെ തടവിലാക്കി.അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും രാജ്യം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും പരസ്യമായി പറഞ്ഞായിരുന്നു വിമതനീക്കം.
അന്തരിച്ച ഹുസൈൻ രാജാവിന്റെയും യുഎസ് വംശജയായ നാലാമത്തെ പത്നി നൂർ രാജ്ഞിയുടെയും മൂത്ത മകൻ ഹംസ ബിൻ ഹുസൈൻ രാജകുമാരനെയാണ് ഇതേത്തുടർന്ന് തടവിലാക്കിയത്. അമ്മാൻ കൊട്ടാരത്തിൽ നിന്നു പുറത്തിറങ്ങാനുള്ള അനുവാദവും ഇദ്ദേഹത്തിനു നിഷേധിച്ചു. അതേസമയം കൂടുതൽ അറസ്റ്റുകൾക്കു സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്.
ഹംസയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി യാത്രകളും മറ്റും നിർത്തിവയ്ക്കാൻ നിർദേശം നൽകുകയാണു ചെയ്തിട്ടുള്ളതെന്നും ജോർദാനിയൻ ആംഡ് ഫോഴ്സ് പ്രസ്താവനയിൽ വ്യക്തമാക്കി.ഭരണത്തിനു നേതൃത്വം നൽകുന്ന അർധ സഹോദരൻ അബ്ദുള്ള രാജാവ് രണ്ടാമനെ പുറത്താക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് ഹംസയ്ക്കെതിരായ കുറ്റപത്രം. ഇരുപതോളം പേരെ ഇതിന്റെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുഎസിനൊപ്പം നിൽക്കുന്ന ജോർദാനെ അസ്ഥിരപ്പെടുത്താൻ വിദേശ സഹായം ലഭിച്ചെന്നും സർക്കാർ പറയുന്നു. യുഎസിനൊപ്പം നിലകൊള്ളുന്ന രാജ്യത്തെ സംഭവ വികാസങ്ങൾ യുഎസിലെ ജോ ബൈഡൻ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
അതേസമയം തെറ്റുചെയ്തിട്ടില്ലെന്നും അഴിമതിക്കെതിരേ സംസാരിക്കുന്ന തന്നെ നിശബ്ദനാക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും ഹംസ പറയുന്നു.
ജോർദാനിൽ അട്ടിമറി ശ്രമം: മുൻ കിരീടാവകാശി തടവിൽ
12:03 AM Apr 05, 2021 | Deepika.com