ഇന്ത്യൻ മാർക്കറ്റ് മൂന്നാഴ്ചകളിൽ ആദ്യമായി നേട്ടത്തിലേക്കു തിരിഞ്ഞത് പ്രദേശിക നിക്ഷേപകർക്ക് ആവേശം പകർന്നു. ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ വൻനിക്ഷേപങ്ങൾക്ക് മത്സരിച്ചതിനിടെ വിദേശ ഓപ്പറേറ്റർമാർ ബാധ്യതകൾ കുറച്ചിട്ടും ഓഹരി ഇൻഡക്സുകൾ രണ്ടു ശതമാനം നേട്ടം കൈവരിച്ചു. മൂന്നു ദിവസം മാത്രം ഇടപാടുകൾ നടന്നിട്ടും ബോംബെ സെൻസെക്സ് 1,021 പോയിന്റും നിഫ്റ്റി 360 പോയിന്റും മുന്നേറി. പ്രതീക്ഷിച്ചപോലെതന്നെ സൂചികയിൽ വൻ ചാഞ്ചാട്ടം കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമായി.
രംഗത്തുനിന്ന് അകന്നുകളിച്ച ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ വിപണിയിലേക്ക് അടുക്കുന്നത് ശുഭസൂചനയായി വിലയിരുത്താം. കഴിഞ്ഞ മൂന്നുദിവസങ്ങളിൽ മൊത്തം 4,263 കോടി രൂപ നിക്ഷേപിക്കുകയും 297 കോടിയുടെ അവർ പിൻവലിക്കുകയും ചെയ്തു. എന്നാൽ വിദേശ ഓപ്പറേറ്റർമാർ 918 കോടി രൂപ ഓഹരി വങ്ങിയപ്പോൾ 1,686 കോടി രൂപയുടെ ഓഹരി വിൽപ്പന നടത്തി.
വിദേശ നിക്ഷേപം പിൻവലിച്ചത് ഫോറെക്സ് മാർക്കറ്റിൽ രൂപയെ പിടിച്ചുലച്ചു. രൂപയുടെ വിനിമയ മൂല്യം 72.64ൽനിന്ന് 73.57 ലേക്ക് ഒരുവേള ഇടിഞ്ഞശേഷം ക്ലോസിംഗിൽ 73.37ലാണ്. മാർച്ച് 26ന് അവസാനിച്ച വാരം രാജ്യത്തെ വിദേശനാണ്യ കരുതൽധനം 2.986 ബില്യണ്‍ ഡോളർ കുറഞ്ഞ് 579.285 ബില്യണ്‍ ഡോളറിലെത്തി.
നിഫ്റ്റി 14,507 പോയിന്റിൽനിന്ന് മുൻവാരം സൂചിപ്പിച്ച 14,835 ലെ പ്രതിരോധം തകർത്ത് 14,883 വരെ കയറി. ഇതിനിടയിൽ സൂചിക 14,617ലേക്ക് തിരുത്തലും നടത്തിയ ശേഷം ക്ലോസിംഗിൽ 14,867 പോയിന്റിലാണ്. ഈ വാരം 14,961ലെ ആദ്യ തടസം മറികടന്നാൽ സൂചിക 15,055 ലേക്ക് ചുവടുവയ്ക്കും. അതേസമയം ഉയർന്ന നിലവാരത്തിൽ ലാഭമെടുപ്പിനുള്ള നീക്കം ശക്തമായാൽ 14,695 ലും 14,523 ലും സപ്പോർട്ട് പ്രതീക്ഷിക്കാം.
നിഫ്റ്റിയുടെ ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ സൂപ്പർ ട്രെന്റ്, പാരാബോളിക്ക് എസ്എആർ എന്നിവ സെല്ലിംഗ് മൂഡിലാണ്. എംഎസിഡി വിപണിയുടെ ദുർബലാവസ്ഥ വ്യക്തമാക്കുന്പോൾ സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ ഓവർ ബോ ട്ട് മേഖലയിലേക്ക് നീങ്ങി. 20 ആഴ്ചകളിലെ ശരാശരിയായ 14,230 ൽ നിഫ്റ്റിക്ക് ശക്തമായ താങ്ങുണ്ട്. നിലവിൽ നിഫ്റ്റി അതിന്റെ 21, 50 ദിവസങ്ങളിലെ ശരാശരിയായ 14,815ന് മുകളിൽ സഞ്ചരിക്കുന്നതിനാൽ 15,000ലേക്ക് നിഫ്റ്റിക്ക് ചുവടുവയ്ക്കാനുള്ള കരുത്ത് ലഭ്യമാവും.
ബോംബെ സെൻസെക്സ് അരലക്ഷം പോയിന്റിനു മുകളിൽ നീങ്ങുന്നത് പ്രതീക്ഷ പകരുന്നു. മുൻവാരത്തിലെ 49,008ൽനിന്ന് സെൻസെക്സ് 50,092 വരെ കയറിയ ശേഷം ക്ലോസിംഗിൽ 50,029 പോയിന്റിലാണ്. ഈവാരം സെൻസെക്സ് 49,542 പോയിന്റിലെ സപ്പോർട്ട് നിലനിർത്തി 50,303 നെ ലക്ഷ്യമാക്കി വാരത്തിന്റെ തുടക്കത്തിൽ സഞ്ചരിക്കാം. ഈ തടസം മറികടന്നാൽ 50,578 ൽ വീണ്ടും പ്രതിരോധം നേടിരാം. അതേസമയം ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സെൻസെക്സ് 49,056 വരെ തിരുത്തൽ കാഴ്ചവയ്ക്കാം.
രാജ്യത്ത് കോവിഡ് കേസുകളിലെ വർധന ഓഹരിയിൽ മാന്ദ്യം ഉളവാക്കുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം. വർധിക്കുന്ന കൊറോണ വൈറസ് കേസുകളും വൈറസിന്റെ പുതിയ വകഭേദങ്ങളും പല പ്രദേശങ്ങളിലും വീണ്ടും നിയന്ത്രണം ശക്തമാക്കുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസത്തിന് മങ്ങൽ ഏൽപ്പിക്കാം. ഇതിനിടെ ഫ്രാൻസിൽ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് യുറോപ്യൻ മാർക്കറ്റുകളിൽ ആശങ്ക പരത്തി. ഇറ്റലിയും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. അയൽരാജ്യമായ ബംഗ്ലാദേശിലും രോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല.
ഫ്രാൻസിലെയും ഇറ്റലിയിലെയും സ്ഥിതിഗതികൾ ആഗോള ക്രൂഡ് ഓയിൽ വിലയിൽ വൻ സ്വാധീനം ചെലുത്താം. ഒപെക് പാനൽ യോഗം കഴിഞ്ഞ ദിവസം നയപരമായ ശിപാർശയില്ലാതെ അവസാനിച്ചു, പ്രതിദിന ക്രൂഡ് ഉത്പാദനം കുറച്ചാൽ ഇന്ത്യയിൽ നാണയപ്പെരുപ്പം രൂക്ഷമാകും. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 64.62 ഡോളറിലാണ്. ഇതിനിടെ ആർ ബിഐ പുതിയ സാന്പത്തിക വർഷത്തിലെ ആദ്യ വായ്പാ അവലോകനത്തിന് വാരമധ്യം ഒത്തുചേരും.