തൊടുപുഴ: കേരളത്തിലെ പരന്പരാഗത വ്യവസായമായ എണ്ണയാട്ട് പ്രതിസന്ധിയിലേക്ക്. കേരഫെഡിന്റെ വിപണിവിലയിലെ ചാഞ്ചാട്ടമാണ് എണ്ണയാട്ട് വ്യവസായത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഒരു ദിവസം കൊപ്രയ്ക്ക് നാലു രൂപ വരെ വർധിപ്പിക്കുകയും പിറ്റേന്ന് കുറയ്ക്കുകയും ചെയ്യുന്നതു പതിവാണ്. ഇതു സാധാരണ മില്ലുടമകളെ ബുദ്ധിമുട്ടിലാക്കുന്നു.
കൊപ്രാ വില കൂട്ടുകയും എണ്ണവില അതിനനുസരിച്ചു വർധിക്കാതിരിക്കുന്നതും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നു. സർക്കാർ റേഷൻകടകൾ വഴി വിതരണം ചെയ്തുവരുന്ന കിറ്റിൽ കേരളത്തിലെ സാധാരണമില്ലുകളിൽ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ ഉൾപ്പെടുത്തിയാൽ ഈ മേഖലയ്ക്ക് പ്രയോജനപ്പെടും.
ബ്ലെൻഡഡ് ഓയിൽ, റിഫൈൻഡ് ഓയിൽ, ടെസ്റ്റ ഓയിൽ എന്നിവ കോക്കനട്ട് ഓയിൽ എന്നു തെറ്റിദ്ധരിപ്പിക്കുന്ന വിധം വിപണിയിൽ ധാരാളമായി വിറ്റഴിക്കുന്നുണ്ട്. ഇതും കൊപ്രയാട്ട് വ്യവസായത്തെ തകർക്കുകയാണ്. ഈ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ആവശ്യപ്പെട്ടു.
കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷന്റെ ഓഫീസിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സിബി തോമസ് അധ്യക്ഷത വഹിച്ചു. ഓയിൽ മർച്ചന്റ്സ് അസോസിയേഷന്റെ പ്രസിഡന്റായി ടി.സി. രാജു തരണിയിലിനെ തെരഞ്ഞെടുത്തു.
കേരളത്തിലെ എണ്ണയാട്ടു വ്യവസായം പ്രതിസന്ധിയിൽ: സിഒഎംഎ
10:43 PM Apr 01, 2021 | Deepika.com