ഇസ്ലാമാബാദ്: ഇന്ത്യ-പാക്കിസ്ഥാൻ വ്യാപാരബന്ധം പുനഃസ്ഥാപിക്കാനുള്ള ഇക്കണോമിക് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നിർദേശം പാക്കിസ്ഥാൻ മന്ത്രിസഭ തള്ളി. ഇന്ത്യയിൽനിന്നു പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യണമെന്നായിരുന്നു നിർദേശം. 2019ൽ കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം ഇന്ത്യ പുനഃപരിശോധിക്കാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകില്ലെന്നു രണ്ടു മുതിർന്ന പാക് മന്ത്രിമാർ പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിലായിരുന്നു മന്ത്രിസഭാ യോഗം.
പുതുതായി ചുമതലയേറ്റ പാക് ധനമന്ത്രി ഹമ്മദ് അസ്ഹറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയായിരുന്നു ഇന്ത്യയിൽനിന്നു പരുത്തിയും പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ നിർദേശം നല്കിയത്. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് രണ്ടു വർഷമായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വ്യാപാരബന്ധം നിലച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 മേയിൽ ഇന്ത്യയിൽനിന്നുള്ള മരുന്ന് ഇറക്കുമതി പാക്കിസ്ഥാൻ ആരംഭിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. പഞ്ചസാര ഉത്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്.
2016ൽ പത്താൻകോട്ട് വ്യോമതാവളത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാക് വ്യാപാരബന്ധത്തിൽ ഉലച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് ഉറി ഭീകരാക്രണവും പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായ ഇന്ത്യ പാക് ഭീകരതാവളങ്ങളിൽ ആക്രമണം നടത്തിയതും വ്യാപാരബന്ധം കൂടുതൽ മോശമാക്കി. 2019 ഓഗസ്റ്റ് അഞ്ചിന് കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം പൂർണമായും നിലച്ചു.
ഇന്ത്യാ-പാക് വ്യാപാരബന്ധം പുനഃസ്ഥാപിക്കില്ല
10:43 PM Apr 01, 2021 | Deepika.com