സന: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യെമനിലെ ഹൂതികളുടെ മിസൈൽ ആക്രമണം. റാസ് തനുറയിലെ അരാംകോ എണ്ണ ഉത്പാദനകേന്ദ്രത്തെ ഉൾപ്പെടെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് സൗദിയിലെ എണ്ണ മന്ത്രാലയം അറിയിച്ചു.
എണ്ണ കയറ്റുമതിക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ സംവിധാനമായ റാസ് താനുറയിലെ എണ്ണ സംഭരണകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൗദി പ്രതിരോധമന്ത്രാലം പറഞ്ഞു. അരാംകോ ജീവനക്കാർ താമസിക്കുന്ന പ്രദേശത്ത് ഒരു ബാലിസ്റ്റിക് മിസൈൽ പതിച്ചു.
ആക്രണത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഞായറാഴ്ച പല സമയങ്ങളിലായി 12 ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളുമാണ് ഹൂതി ഭീകരർ യെമനിൽനിന്നും തൊടുത്തുവിട്ടത്.
ഇതിൽ ഒരു ഡ്രോൺ റാസ് തനൂറയിലെ എണ്ണ സംഭരണ യാർഡുകളിലൊന്നിൽ പതിച്ചു. കടലിൽ നിന്നാണ് ഇവിടേക്ക് ഡ്രോണ്‍ ആക്രമണം ഉണ്ടായത്.
ഡ്രോണും മിസൈലും സൗദി സഖ്യസേന തകർത്തിരുന്നു. എന്നാൽ, തകർക്കപ്പെട്ട ബാലിസ്റ്റിക് മിസൈലിന്റെ ഒരു ഭാഗം അരാംകോ പാർപ്പിട കേന്ദ്രത്തിനു സമീപം പതിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ആക്രമണത്തിനു തിരിച്ചടിയായി യെമൻ തലസ്ഥാനമായ സനയിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി സഖ്യ സേന അറിയിച്ചിരുന്നു. അരാംകോ ആക്രമണത്തെ സൗദിയും ലോക രാജ്യങ്ങളും ശക്തമായി അപലപിച്ചു.
സൗദിയിലെ എണ്ണ ഉത്പാദനകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം
01:30 AM Mar 09, 2021 | Deepika.com