മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ സൃഷ്ടിച്ച ഉണങ്ങാത്ത മുറിവുകൾ പേറുന്ന വടക്കൻ ഇറാക്കിൽ സമാധാനം പ്രഘോഷിച്ചു ഫ്രാൻസിസ് മാർപാപ്പ. ഇറാക്ക് സന്ദർശനത്തിന്റെ മൂന്നാംദിനം മൊസൂൾ, ഇർബിൽ, ഖറാക്കോഷ് എന്നിവിടങ്ങളിലെ പീഡനങ്ങൾ നേരിട്ട ക്രൈസ്തവർക്കൊപ്പം ചെലവഴിച്ച മാർപാപ്പ, ക്ഷമാശീലത്തിന്റെ ശക്തിയെക്കുറിച്ചും സ്നേഹത്തിൽ അധിഷ്ഠിതമായി സമൂഹം പുനർസൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.
ഇന്നലെ രാവിലെ ബാഗ്ദാദിൽനിന്നു വിമാനത്തിൽ ഇർബിലിലെത്തിയ മാർപാപ്പയെ കുർദിസ്ഥാൻ മേഖലയുടെ പ്രസിഡന്റ് നെചിർവൻ ബർസാനി സ്വീകരിച്ചു. തുടർന്ന് മാർപാപ്പ ഹെലികോപ്റ്ററിൽ മൊസൂളിലേക്കു പോയി. ഇവിടത്തെ പള്ളി ചത്വരത്തിൽ, ഇസ്ലാമിക് സ്റ്റേറ്റിന്റെ പീഡനങ്ങൾക്കിരയായവർക്കുവേണ്ടി പ്രാർഥിച്ചു. ചത്വരത്തിനു ചുറ്റുമുണ്ടായിരുന്ന സിറിയൻ കത്തോലിക്ക, അർമേനിയൻ ഓർത്തഡോക്സ്, സിറിയൻ ഓർത്തഡോക്സ്, കൽദായ പള്ളികൾ ഐഎസ് ഭീകരർ നശിപ്പിച്ചുകളഞ്ഞതാണ്.
പ്രാർഥനാവേദിയിൽ സ്ഥാപിച്ചിരുന്ന കുരിശ്, ഐഎസ് തകർത്ത പള്ളികളിൽ അവശേഷിച്ച മരസാമാനങ്ങൾ ഉപയോഗിച്ചു നിർമിച്ചതായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ പീഡനം മൂലമുള്ള പലായനം ക്രൈസ്തവർക്കു നികത്താനാവാത്ത നഷ്ടമാണു വരുത്തിയതെന്ന് മാർപാപ്പ പറഞ്ഞു. സംസ്കാരങ്ങളുടെ പിള്ളത്തൊട്ടിലായ രാജ്യത്ത് അരങ്ങേറിയ കാടത്തം അങ്ങേയറ്റം ക്രൂരമായിരുന്നു. പുരാതനമായ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. മുസ്ലിംകളും ക്രൈസ്തവരും യെസീദികളും കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു.
എന്നാൽ, സഹോദരഹത്യയേക്കാൾ ദൃഢമായതു സഹോദരസ്നേഹമാണെന്നും പ്രതീക്ഷയ്ക്കു വിദ്വേഷത്തേക്കാളും സമാധാനത്തിനു യുദ്ധത്തേക്കാളും, ശക്തിയുണ്ടെന്നു തെളിയിക്കപ്പെട്ടെന്നും മാർപാപ്പ പറഞ്ഞു.
തുടർന്ന് സമീപ പട്ടണമായ ഖറാക്കോഷിലേക്കു പോയ മാർപാപ്പ അവിടുത്തെ പുനരുദ്ധരിക്കപ്പെട്ട ഇമ്മാക്കുലേറ്റ് കൺസപ്ഷൻ സിറിയൻ കത്തോലിക്കാ പള്ളിയിൽ ക്രൈസ്ത വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി. 2014ൽ മൊസൂളടക്കം കീഴടക്കിയ ഐഎസ് ഭീകരർ ഈ പള്ളി തകർക്കുകയും പള്ളിപ്പരിസരം ഇരകളെ വെടിവച്ചുകൊല്ലാനുള്ള സ്ഥലമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ മേഖല ആയിരുന്ന ഖറാക്കോഷിൽനിന്നു പലായനം ചെയ്യപ്പെട്ടവരിൽ പലരും ഐഎസിന്റെ പരാജയത്തിനുശേഷം മടങ്ങിവരാൻ തുടങ്ങിയിട്ടുണ്ട്.
കെട്ടിടങ്ങൾ മാത്രമല്ല, സമൂഹത്തെയും പുനർസൃഷ്ടിക്കാനുള്ള സമയമാണിതെന്നു മാർപാപ്പ പറഞ്ഞു. ക്ഷമാശീലത്തിലും സാഹോദര്യത്തിലും സമൂഹത്തെ പുനർനിർമിക്കണം. തീവ്രവാദം അവസാന വാക്കല്ലെന്നു വ്യക്തമാക്കുന്നതാണ് ഇവിടത്തെ ഈ കൂട്ടായ്മയെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
ഖറാക്കോഷിൽനിന്ന് ഇർബിലിൽ മടങ്ങിയെത്തിയ മാർപാപ്പ ഫ്രാൻസോ ഹരീരി ഫുട്ബോൾ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പതിനായിരത്തോളം പേർ പങ്കെടുത്തു. തിരിച്ചു ബാഗ്ദാദിലെത്തിയ മാർപാപ്പ അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി ഇന്നു റോമിലേക്കു മടങ്ങും.
ഭീകരതയുടെ മുറിവു പേറുന്ന നാട്ടിൽ സ്നേഹദൂതുമായി മാർപാപ്പ
12:32 AM Mar 08, 2021 | Deepika.com