ഊർ: പൂർവപിതാവ് ഏബ്രഹാമിന്റെ പാരന്പര്യം അവകാശപ്പെടുന്ന മതങ്ങൾ സമാധാനത്തിന്റെ പാത പിന്തുടരണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഏബ്രഹാമിന്റെ ജന്മസ്ഥലമായ ഊറിൽ നടന്ന മതാന്തര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏബ്രഹാമിന്റെ ജന്മസ്ഥലമെന്ന നിലയിൽ ക്രിസ്ത്യൻ, ഇസ്ലാം, യെഹൂദ മതങ്ങളുടെ ജന്മസ്ഥലംകൂടിയായി ഊറിനെ പരിഗണിക്കുന്നു. ഏബ്രഹാമിന്റെ ഭവനം നിലനിന്ന സ്ഥലമെന്നു വിശ്വസിക്കുന്നതിനടുത്താണ് സമ്മേളനവേദി ഒരുക്കിയത്.
ഊറിലേക്കു മടങ്ങുകയെന്നാൽ സ്വഭവനത്തിലേക്കു മടങ്ങകയെന്നാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ഇവിടെവച്ചാണ് ഏബ്രഹാം ദൈവത്തിന്റെ സ്വരം ശ്രവിച്ചത്. ഇവിടെനിന്നാണ് അദ്ദേഹം ചരിത്രത്തെ മാറ്റിമറിച്ച യാത്ര തുടങ്ങിയത്. ആ യാത്രയുടെ ഫലങ്ങളാണു നാം. ദൈവത്തെ ആരാധിക്കലും അയൽക്കാരെ സ്നേഹിക്കലുമാണ് യഥാർഥ മതധർമം. സഹോദരീസഹോദരങ്ങളെ വെറുക്കാനായി ദൈവനാമം അശുദ്ധമാക്കലാണ് യഥാർഥ ദൈവദൂഷണം.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇറാക്കിൽ വിതച്ച പീഡനങ്ങളെക്കുറിച്ചും മാർപാപ്പ പരാമർശിച്ചു. നാടുകടത്തപ്പെട്ടവർക്കും തട്ടിക്കൊണ്ടുപോകപ്പെട്ടവർക്കും വേണ്ടി പ്രാർഥിച്ചു. തീവ്രവാദം മതത്തെ ദുരുപയോഗിക്കുന്പോൾ വിശ്വാസികൾക്കു നിശബ്ദത പാലിക്കാനാവില്ല. മതമുള്ള ഹൃദയത്തിൽ തീവ്രവാദവും അക്രമവും ഉദ്ഭവിക്കില്ലെന്നു മാർപാപ്പ കൂട്ടിച്ചേർത്തു.
സുന്നി, ഷിയാ, യെസീദി വിഭാഗങ്ങളിലെ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.
മാർപാപ്പ ഇന്നു മൊസൂളിൽ
ഫ്രാൻസിസ് മാർപാപ്പ നജഫിലെയും ഊറിലേയും പരിപാടികൾക്കുശേഷം ബാഗ്ദാദിൽ മടങ്ങിയെത്തി സെന്റ് ജോസഫ് കൽദായ കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഇന്നു മൊസൂൾ നഗരം സന്ദർശിക്കും. ഇസ്ലാമിക് സ്റ്റേറ്റിന്റെ പീഡനങ്ങൾക്ക് ഇരയായവർക്കു വേണ്ടി പ്രാർഥിക്കും. ഇർബിലിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
ഏബ്രഹാമിന്റെ പാരന്പര്യം അവകാശപ്പെടുന്ന മതങ്ങൾ സമാധാനപാത പിന്തുടരണം
12:13 AM Mar 07, 2021 | Deepika.com