ബാഗ്ദാദ്: യുദ്ധത്തിലും ഭീകരവാഴ്ചയിലും തളർന്നു ദുർബലമായ ഇറാക്കിലെ ക്രൈസ്തവ വിശ്വാസികൾക്ക് ആശ്വാസമായി ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം. നാലു ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനെത്തിയ മാർപാപ്പയെ ബാഗ്ദാദ് വിമാനത്താവളത്തിൽ ഇറാക്കി പ്രധാനമന്ത്രി മുസ്തഫ അൽ കദീമി സ്വീകരിച്ചു.
വിമാനത്താവളത്തിൽനിന്ന് കനത്ത സുരക്ഷയോടെ വാഹനവ്യൂഹത്തിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കു പോയ മാർപാപ്പയെ കാണാൻ വത്തിക്കാന്റെയും ഇറാക്കിന്റെയും പതാകകളുമായി നൂറുകണക്കിനു പേർ വഴിയരുകിൽ കാത്തുനിന്നിരുന്നു. കൊട്ടാരത്തിൽ പ്രസിഡന്റ് ബർഹാം സലേ മാർപാപ്പയെ സ്വീകരിച്ചു. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാർപാപ്പ ബാഗ്ദാദിലെ ഔവർ ലേഡി ഓഫ് സാൽവേഷൻ സിറിയൻ കത്തോലിക്കാ പള്ളിയിൽ മെത്രാന്മാരുമായും പുരോഹിതരുമായും കൂടിക്കാഴ്ച നടത്തി.
2010ൽ ഈ പള്ളിയിൽ ജിഹാദികൾ നടത്തിയ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടിരുന്നു. അധിനിവേശയുദ്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കിരാതവാഴ്ചയും ഇതര മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവും മൂലം അത്യന്തം ക്ലേശിക്കുന്ന ഇറാക്കി സഭയ്ക്ക് മാർപാപ്പയുടെ സന്ദർശനം പുതിയ ഉണർവു നല്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2003നു മുന്പ് 14 ലക്ഷം ക്രൈസ്തവരുണ്ടായിരുന്ന ഇറാക്കിൽ ഇന്ന്, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്കു പ്രകാരം രണ്ടര ലക്ഷത്തോളം പേരാണ് അവശേഷിക്കുന്നത്. ഭൂരിഭാഗവും മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്തു.
സമാധാനത്തിന്റെ തീർഥാടകനായിട്ടാണ് താൻ ഇറാക്കിലെത്തുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് അദ്ദേഹം നജാഫ് സന്ദർശിച്ച് ഇറാക്കി ഷിയാ മുസ്ലിംകളുടെ ആത്മീയാചാര്യൻ ആയത്തൊള്ള അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. പൂർവപിതാവ് ഏബ്രഹാമിന്റെ ജന്മസ്ഥലമായി കരുതുന്ന ഊർ നഗരത്തിലെ മതാന്തര സമ്മേളനത്തിനും ഇന്നു പങ്കെടുക്കും.മാർപാപ്പയ്ക്കായി കനത്ത സുരക്ഷയാണ് ഇറാക്കി സർക്കാർ ഒരുക്കിയിരിക്കുന്നത്. പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
കോവിഡ് മഹാവ്യാധി പൊട്ടിപ്പുറപ്പെട്ടശേഷമുള്ള മാർപാപ്പയുടെ ആദ്യ വിദേശപര്യടനമാണിത്. വീണ്ടും യാത്ര ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷം അദ്ദേഹം വിമാനത്തിനുള്ളിൽവച്ച് മാധ്യമപ്രവർത്തരോടു പങ്കുവച്ചു.
അതുപോലതന്നെ ഒരു മാർപാപ്പ ആദ്യമായിട്ടാണ് ഇറാക്ക് സന്ദർശിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച ബാഗ്ദാദിൽനിന്ന് റോമിലേക്കു മടങ്ങും.
സമാധാന ദൂതുമായി മാർപാപ്പ ഇറാക്കിൽ
01:54 AM Mar 06, 2021 | Deepika.com