ബെയ്ജിംഗ്: ചൈനയുടെ പ്രതിരോധ ബജറ്റ് 20,900 കോടി ഡോളറായി വർധിപ്പിച്ചു. ഇന്ത്യയുടെ പ്രതിരോധ ബജറ്റിന്റെ മൂന്നിരട്ടിക്കു മുകളിൽ വരുമിത്. ഇന്ത്യ ഈ സാന്പത്തിക വർഷം പ്രതിരോധത്തിനു നീക്കിവച്ചിരിക്കുന്നത് 6,570 കോടി ഡോളറാണ്.
ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിന്റെ ആദ്യദിനത്തിൽ പ്രധാനമന്ത്രി ലി കെജിയാംഗ് അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ടിലാണ് ബജറ്റ് തുക പ്രഖ്യാപിച്ചത്.
പ്രതിരോധത്തിനായി പണം ചെലവഴിക്കുന്നതിൽ അമേരിക്കയ്ക്കു പിന്നിൽ രണ്ടാമതാണ് ചൈന. അമേരിക്കയുടെ ഈ വർഷത്തെ ബജറ്റ് 74,050 കോടി ഡോളറാണ്. കഴിഞ്ഞ വർഷം ചൈന 19,644 കോടി ഡോളറാണ് നീക്കിവച്ചത്.
സൈന്യത്തെ സംബന്ധിച്ച് വിജയത്തിന്റെ വർഷമാണ് കടന്നു പോയതെന്ന് പ്രധാനമന്ത്രി കെജിയാംഗ് റിപ്പോർട്ടിൽ പറഞ്ഞു. ചൈനയുടെ ദേശീയതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പീപ്പിൾസ് ലിബറേഷൻ ആർമി വിജയിച്ചു. പ്രസിഡന്റും സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനെന്ന നിലയിൽ പട്ടാളമേധാവിയുമായ ഷി ചിൻപിംഗിന്റെ പദ്ധതികൾക്കനുസരിച്ച് സായുധസേനയെ ശക്തിപ്പെടുത്തുമെന്ന് കെജിയാംഗ് വ്യക്തമാക്കി.
ഏതെങ്കിലും രാജ്യത്തെ ലക്ഷ്യംവച്ചല്ല ചൈന പ്രതിരോധശേഷി വർധിപ്പിക്കുന്നതെന്ന് എൻപിസി വക്താവ് ഷാംഗ് യെസുയി മാധ്യമങ്ങളോടു പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ റബർസ്റ്റാന്പായി പ്രവർത്തിക്കുന്ന എൻപിസിയിൽ പ്രവിശ്യകളിലെയും സ്വയംഭരണ പ്രദേശങ്ങളിലെയും മൂവായിരത്തിനടുത്ത് പ്രതിനിധികൾ അംഗങ്ങളാണ്.
ആറു ശതമാനം സാന്പത്തിക വളർച്ചയാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 14ാമതു പഞ്ചവത്സരപദ്ധതിക്ക് എൻപിസി സമ്മേളനം അംഗീകാരം നല്കും.
ചൈനയ്ക്ക് 20,900 കോടി ഡോളറിന്റെ പ്രതിരോധ ബജറ്റ്
11:44 PM Mar 05, 2021 | Deepika.com