യാങ്കോൺ: മ്യാൻമറിലെ പട്ടാളഭരണകൂടത്തിനെതിരേ പ്രതിഷേധിച്ച ജനങ്ങൾക്കു നേർക്കു ബുധനാഴ്ച നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടത് 38 പേരാണെന്ന് ഐക്യരാഷ്ട്രസഭയുടെ മ്യാൻമർ കാര്യങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധി ക്രീസ്റ്റീൻ ബർഗ്നർ അറിയിച്ചു. ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്കെതിരേ തുടരുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ അറുപതിനടുത്തായി.
അതേസമയം, പ്രതിഷേധക്കാർ പിന്തിരിയാൻ കൂട്ടാക്കിയിട്ടില്ല. വലിയ സംഘർഷങ്ങൾക്കു വേദിയായ യാങ്കോൺ നഗരത്തിൽ മൂന്നിടങ്ങളിൽ ഇന്നലെ പ്രകടനങ്ങൾ നടന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് വീണ്ടും ബലം പ്രയോഗിച്ചതായാണു റിപ്പോർട്ടുകൾ.
പ്രതിഷേധക്കാരെ ഭയപ്പെടുത്താനായി മാണ്ഡലേ നഗരത്തിന്റെ ആകാശത്തിൽ ഇന്നലെ രാവിലെ അഞ്ചു പോർവിമാനങ്ങൾ പറന്നു. മാണ്ഡലേയിൽ കൊല്ലപ്പെട്ട പത്തൊന്പതുകാരി ക്യാൽ സിന്നിന്റെ സംസ്കാരച്ചടങ്ങുകളിൽ ആയിരങ്ങൾ പങ്കെടുത്തു.
മ്യാൻമറിലെ സ്ഥിതിവിശേഷം ചർച്ച ചെയ്യാനായി യുഎൻ രക്ഷാസമിതി ഇന്നു യോഗം ചേരുന്നുണ്ട്.
അക്രമം അവസാനിപ്പിക്കണം: മാർപാപ്പ
വത്തിക്കാൻ സിറ്റി: മ്യാൻമറിനുവേണ്ടി വീണ്ടും ശബ്ദമുയർത്തി ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച പ്രതിഷേധക്കാർ മാരകമായ അക്രമത്തിന് ഇരയായതിൽ മാർപാപ്പ ദുഃഖം പ്രകടിപ്പിച്ചു.
അക്രമം അവസാനിപ്പിക്കാനും തടവിലാക്കിയ നേതാക്കളെ മോചിപ്പിച്ച് രാജ്യത്ത് ജനാധിപത്യം വീണ്ടെടുക്കാനും മ്യാൻമറിലെ പട്ടാളഭരണകൂടത്തിനോടു മാർപാപ്പ ആവശ്യപ്പെട്ടു. മ്യാൻമർ ജനതയെ അടിച്ചമർത്താനുള്ള നീക്കങ്ങൾ ചെറുക്കാൻ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
മ്യാൻമർ: പ്രതിഷേധത്തിനു ശമനമില്ല
11:56 PM Mar 04, 2021 | Deepika.com