വത്തിക്കാൻ സിറ്റി: സമാധാനത്തിന്റെ തീർഥാടകനായി, അനുരഞ്ജനവും സാഹോദര്യവും തേടിയാണ് ഇറാക്കിലേക്കു പുറപ്പെടുന്നതെന്നു ഫ്രാൻസിസ് മാർപാപ്പ. നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ബാഗ്ദാദിലേക്കു വിമാനംകയറുന്നതിനു മുന്‍പ് ഇറാക്കിജനതയ്ക്കായി നല്കിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
സംസ്കാരങ്ങളുടെ പിള്ളത്തൊട്ടിലായ ഭൂമിയിലെ സന്ദർശനത്തെയും അവിടുത്തെ ജനങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ ലഭിക്കുന്ന അവസരത്തെയും ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണു നോക്കിക്കാണുന്നത്. വർഷങ്ങൾ നീണ്ട യുദ്ധവും ഭീകരവാഴ്ചയും തകർത്ത നാടാണ് ഇറാക്ക്. അനുരഞ്ജനത്തിന്റെ അഭ്യർഥനയോടെയാണ് എന്റെ തീർഥാടനയാത്ര-മാർപാപ്പ വ്യക്തമാക്കി.
മതപീഡനങ്ങളാൽ രക്തസാക്ഷിയായ ഇറാക്കിലെ സഭയ്ക്കൊപ്പമാകാൻ കഴിയുന്നത് ബഹുമതിയാണ്. തകർക്കപ്പെട്ട പള്ളികളുടെയും ഭവനങ്ങളുടെയും ഓർമകളുമായിട്ടാണ് ഇറാക്കി ക്രൈസ്തവർ ജീവിക്കുന്നത്. വർഷങ്ങൾ തുടർന്ന പീഡനത്തിൽ വീഴാതെ പിടിച്ചുനിന്ന ക്രൈസ്തവർക്കും മുസ്ലിം, യസീദി വിഭാഗങ്ങൾക്കുമൊപ്പം താനുണ്ടെന്നു മാർപാപ്പ പറഞ്ഞു.
നിങ്ങളുടെ അനുഗൃഹീതമായ, മുറിവേറ്റ ഭൂമിയിലേക്കു പ്രതീക്ഷയുടെ തീർഥാടകനായിട്ടാണ് ഞാൻ വരുന്നത്. ഇതര മതങ്ങളിലെ സഹോദരീസഹോദരങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനും പ്രാർഥിക്കാനും ആഗ്രഹിക്കുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കു മുന്‍പ് പിതാവായ ഏബ്രഹാം തുടങ്ങിവച്ച യാത്ര അതേ അന്തഃസത്തയോടെ, സമാധാനത്തിന്റെ പാതയിൽ നമുക്കൊരുമിച്ചു തുടരാമെന്ന് മാർപാപ്പ പറഞ്ഞു.
ഇതാദ്യമായാണ് ഒരു മാർപാപ്പ ഇറാക്ക് സന്ദർശിക്കുന്നത്. 1999ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇറാക്ക് സന്ദർശനത്തിനു പദ്ധതിയിട്ടെങ്കിലും നടന്നില്ല.
മൊസൂൾ, ഖറാക്കോഷ്, എർബിൽ നഗരങ്ങൾ ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കും. നാളെ നജാഫിൽവച്ച് ഇറാക്കി ഷിയാ മുസ്ലിംകളുടെ ആചാര്യനായ ആയത്തൊള്ള അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. മാർപാപ്പയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഇറാക്കിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
2003നു മുന്‍പ് 14 ലക്ഷം ക്രൈസ്തവ വിശ്വാസികൾ ഇറാക്കിലുണ്ടായിരുന്നു. യുദ്ധവും ഇസ്ലാമിക് സ്റ്റേറ്റിന്റെ കിരാതവാഴ്ചയും മൂലം ഭൂരിഭാഗവും അന്യരാജ്യങ്ങളിലേക്കു പലായനം ചെയ്തു. ഇന്ന് മൂന്നു- നാല് ലക്ഷം ക്രൈസ്തവരേ ഉള്ളൂ.
സന്ദർശന പരിപാടി
റോമിൽനിന്നെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ബാഗ്ദാദിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിൽ സ്വീകരണം. തുടര്‍ന്ന് മാര്‍പാപ്പ പ്രസിഡന്റ് ബര്‍ഹാം സാലിഹുമായി കൂടിക്കാഴ്ച നടത്തും. ബാഗ്ദാദിലെ അവര്‍ ലേഡി ഓഫ് സാല്‍വേഷന്‍ സിറിയന്‍ കത്തോലിക്കാ കത്തീഡ്രലില്‍ മെത്രാന്മാരുമായും പുരോഹിതരുമായും കൂടിക്കാഴ്ച.
ശനിയാഴ്ച നജാഫിലേക്ക്. ആയത്തുള്ള അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച. ഉര് നഗരത്തില്‍ മതാന്തര സമ്മേളനം. ഉച്ചയ്ക്കു ബാഗ്ദാദിലെ സെന്റ് ജോസഫ് കല്‍ദായ കത്തീഡ്രലില്‍ വിശുദ്ധ കുർബാന.
ഞായറാഴ്ച എര്ബില് നഗരത്തിലേക്ക്. മൊസൂളിലെ ചര്‍ച്ച് സ്ക്വയറില്‍ പ്രാര്‍ഥനാ സമ്മേളനം. ഖറാക്കോഷിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ പള്ളി സന്ദര്‍ശനം. എര്‍ബിലില്‍ മടങ്ങിയെത്തി ഫ്രാന്‍സോ ഹരീരി സ്റ്റേഡിയത്തില്‍ വിശുദ്ധ കുർബാന. ബാഗ്ദാദിലേക്കു മടക്കം.
തിങ്കളാഴ്ച രാവിലെ റോമിലേക്കു മടക്കം.
സാഹോദര്യത്തിന്റെ സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ ഇറാക്കിലേക്ക്
11:56 PM Mar 04, 2021 | Deepika.com