യാങ്കൂൺ: പട്ടാള അട്ടിമറിയെത്തുടർന്നു കലാപകലുഷിതമായ മ്യാൻമറിൽ ജനാധിപത്യപ്രക്ഷോഭകർക്കുനേർക്ക് പട്ടാളം നടത്തിയ വെടിവയ്പിൽ ഇന്നലെ വിവിധ ഇടങ്ങളിലായി 33 പേർ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ വെടിവയ്പിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടതും ഇന്നലെയാണ്. മരിച്ചവരിൽ 14 വയസുകാരനും ഉണ്ടെന്നാണു വിവരം. പലയിടങ്ങളിലും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ റബർ ബുള്ളറ്റുകളും കണ്ണീർവാതകവും ഗ്രനേഡുകളും പ്രയോഗിക്കുകയാണ്.
മൊനിവ സിറ്റിയിൽ തെരുവിലിറങ്ങിയ ജനക്കൂട്ടത്തിനുനേർക്ക് പട്ടാളം നടത്തിയ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഇവരുടെ തലയിലാണു വെടിയേറ്റത്: ഡെമോക്രാറ്റിക് വോയിസ് ഓഫ് ബർമ എന്ന ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. മിൻഗിയാനിലാണ് 14 വയസുള്ള ബാലനു തലയിലും നെഞ്ചിലും വെടിയേറ്റത്. മഗ്വോയിൽ മറ്റൊരു വിദ്യാർഥിക്കു വെടിയേറ്റു.
ഞായറാഴ്ച 18 പേരെ സൈന്യം കൂട്ടക്കൊല ചെയ്തതായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചു.2021 ഫെബ്രുവരി ഒന്നിനാണ് ഓംഗ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചെടുത്തത്. അന്നുമുതൽ ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.
ബ്രിട്ടന്റെ ആവശ്യപ്രകാരം യുഎൻ സുരക്ഷാ കൗൺസിൽ വെള്ളിയാഴ്ച നയതന്ത്രപ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ, കൗൺസിൽ സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും വീറ്റോ അധികാരം ഉപയോഗപ്പെടുത്തി മ്യാൻമറിനെതിരേയുള്ള യുഎൻ നടപടികൾക്കു തടയിടുമെന്നാണു വിവരം.
മ്യാൻമറിൽ 33 പേരെ സൈന്യം വെടിവച്ചുകൊന്നു
01:03 AM Mar 04, 2021 | Deepika.com