ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാക്കിൽ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആസ്ഥാനം ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം. അൻബർ പ്രവിശ്യയിലെ ഐന്‍ അൽ-അസദ് വ്യോമതാവളത്തിനുനേരെയാണ് ആക്രമണമെന്ന് സഖ്യസേന വക്താവ് കേണൽ വെയ്ൻ മാരോറ്റോ പറഞ്ഞു. കുറഞ്ഞത് പത്ത് റോക്കറ്റുകളെങ്കിലും വ്യോമകേന്ദ്രത്തിനു നേരെ പ്രയോഗിച്ചു. റോക്കറ്റ് ആക്രമണത്തിനിടെ ഹൃദയാഘാതംമൂലം യുഎസ് കോൺട്രാക്ടർ മരിച്ചെന്ന് പെന്റഗൺ അറിയിച്ചു.
സഖ്യസേനയുടെ ഭാഗമായ ഡെൻമാർക്ക് ആക്രമണത്തെ അപലപിച്ചു. ജനങ്ങളുടെ സുരക്ഷ ലക്ഷ്യമിട്ട് ഇറാക്ക് സർക്കാരിന്റെ ക്ഷണപ്രകാരമാണു സഖ്യസേന രാജ്യത്തു തുടരുന്നതെന്നു പറഞ്ഞ ഡെൻമാർക്ക് വിദേശകാര്യമന്ത്രി ജെപ്പെ കോഫോഡ് ആക്രമണത്തെ അപലപിക്കുകയാണെന്നും ട്വീറ്റ് ചെയ്തു. ആക്രമണസമയത്ത് വ്യോമകേന്ദ്രത്തിൽ തങ്ങളുടെ രണ്ട് സൈനികർ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ഇറാക്ക്-സിറിയ അതിർത്തിയിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ ഇറാൻ അനുകൂല ഭീകരവാദസംഘടനയിലെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അൽബു കമലിനടുത്തുള്ള ഔട്ട്പോസ്റ്റിൽ നടത്തിയ ആക്രമണത്തിൽ ഏതാനും കെട്ടിടങ്ങൾ തകർന്നതായും പെന്റഗൺ അന്ന് പറഞ്ഞിരുന്നു.
ഇറാന്റെ പിന്തുണയുള്ള ഇറാക്കിലെ സായുധസംഘങ്ങളുടെ ശക്തികേന്ദ്രമാണിത്. തീവ്രവാദികൾക്കെതിരായ നടപടി യുഎസ് തുടരുമെന്ന് യുഎസ് പ്രതിരോധ വക്താവ് പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യുഎസ് സേനാ കേന്ദ്രത്തിലേക്കു മിസൈൽ ആക്രമണം.
ഇറാക്കിൽ സഖ്യസേനയുടെ വ്യോമകേന്ദ്രത്തിൽ റോക്കറ്റ് ആക്രമണം
01:03 AM Mar 04, 2021 | Deepika.com