അബുജ: വടക്കുപടിഞ്ഞാറൻ നൈജിരീയയിലെ സ്കൂളിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട 279 പെൺകുട്ടികൾ മോചിതരായി. തട്ടിക്കൊണ്ടുപോയവരുമായി സർക്കാർ നടത്തിയ ചർച്ചയിലാണു മോചനം സാധ്യമായതെന്നും കുട്ടികൾ സുരക്ഷിതരാണെന്നും സംഫാറ സംസ്ഥാന ഗവർണർ ബെല്ലോ മതാവാലെ അറിയിച്ചു. മോചനദ്രവ്യം നല്കിയെന്ന വാർത്തകൾ ഗവർണർ നിഷേധിച്ചു.
317 പേരെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു മുൻ റിപ്പോർട്ടുകൾ. കുറച്ചുപേർ ഓടി രക്ഷപ്പെട്ടതായി പിന്നീട് കണ്ടെത്തി.
വെള്ളിയാഴ്ച രാത്രി നൂറോളം ആയുധധാരികൾ സംഫാറയിലെ ജാംഗ്ബെ പട്ടണത്തിലുള്ള ഗവൺമെന്റ് ഗേൾസ് ബോർഡിംഗ് സ്കൂളിന്റെ ഡോർമിറ്ററി ആക്രമിച്ച് വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
തങ്ങളെ കാട്ടിലൂടെ നടത്തിയെന്നും പലർക്കും പരിക്കേറ്റെന്നും നടത്തം നിർത്തിയാൽ വെടിവയ്ക്കുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയെന്നും മോചിതരായ പെൺകുട്ടികൾ പറഞ്ഞു.
തട്ടിക്കൊണ്ടുപോയ സംഘം ഏതാണെന്നു വ്യക്തമായിട്ടില്ല. ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയാറായിട്ടില്ല.
നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട പെൺകുട്ടികൾ മോചിതരായി
12:03 AM Mar 03, 2021 | Deepika.com