വാഷിംഗ്ടൺ ഡിസി: കോവിഡ് മൂലം മാന്ദ്യത്തിലായ അമേരിക്കൻ വിപണിയെ ഉത്തേജിപ്പിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ അവതരിപ്പിച്ച 1.9 ലക്ഷം കോടി ഡോളറിന്റെ സാന്പത്തിക പാക്കേജ് യുഎസ് ജനപ്രതിനിധി സഭ പാസാക്കി. കുടുംബങ്ങൾ, ചെറുകിട ബിസിനസ് സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരുകൾ എന്നിവയ്ക്ക് അടിയന്തര സഹായമായി പണം വിതരണം ചെയ്യാനാണ് പദ്ധതി. കോവിഡ് പരിശോധനയും പ്രതിരോധ കുത്തിവയ്പും ഊർജിതമാക്കുകയും ചെയ്യും.
അമേരിക്കയിലെ കോവിഡ് മരണം അഞ്ചു ലക്ഷം പിന്നിട്ട ആഴ്ചയിൽ തന്നെയാണ് ജനപ്രതിനിധിസഭ ബിൽ പാസാക്കിയിരിക്കുന്നത്. സഭയിൽ 219 പേർ അനുകൂലിക്കുകയും 212 പേർ എതിർക്കുകയും ചെയ്തു. ഭരണപക്ഷ ഡെമോക്രാറ്റിക് പാർട്ടിയിലെ രണ്ടു പേർ ബില്ലിനെ എതിർത്തതു ശ്രദ്ധേയമായി. ബിൽ അടുത്തയാഴ്ച സെനറ്റ് പരിഗണിച്ചേക്കും. നൂറംഗ സെനറ്റിൽ ഡെമോക്രാറ്റുകളും പ്രതിപക്ഷ റിപ്പബ്ലിക്കന്മാരും 50 വീതമാണ്. ബില്ലിൽ വകയിരുത്തിയ തുക വളരെ കൂടുതലാണെന്നാണ് റിപ്പബ്ലിക്കന്മാർ പറയുന്നത്.
മിനിമം വേതനം മണിക്കൂറിന് 7.5ൽനിന്ന് 15 ഡോളർ ആയി വർധിപ്പിക്കാനുള്ള ബില്ലിലെ നിർദേശം കോവിഡിൽ തകർന്ന സ്ഥാപനങ്ങളുടെ നട്ടെല്ലൊടിക്കുന്നതാണെന്നും റിപ്പബ്ലിക്കന്മാർ ചൂണ്ടിക്കാട്ടുന്നു. ഇതൊഴിച്ചാൽ ബില്ലിലെ മറ്റു കാര്യങ്ങളിൽ റിപ്പബ്ലിക്കന്മാരുമായി അഭിപ്രായസമന്വയത്തിലെത്താമെന്ന ആത്മവിശ്വാസം ഡെമോക്രാറ്റിക് ക്യാന്പ് പുലർത്തുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ അമേരിക്ക നടപ്പാക്കുന്ന മൂന്നാത്തെ സാന്പത്തിക പാക്കേജാണിത്. ഡോണൾഡ് ട്രംപിന്റെ മുൻ സർക്കാർ കഴിഞ്ഞ മാർച്ചിൽ രണ്ടു ലക്ഷം കോടി ഡോളറിന്റെ പദ്ധതി നടപ്പാക്കിയിരുന്നു.
ബൈഡന്റെ 1.9 ലക്ഷം ഡോളറിന്റെ ഉത്തേജന പദ്ധതി ജനപ്രതിനിധി സഭ അംഗീകരിച്ചു
12:09 AM Feb 28, 2021 | Deepika.com