വാഷിംഗ്ടൺ ഡിസി: അമേരിക്ക നേരിടുന്ന പ്രധാന വെല്ലുവിളി ചൈന ആണെന്ന് സിഐഎ തലവനായി നാമനിർദേശം ചെയ്യപ്പെട്ട വില്യം ബേൺസ്. ചൈനയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നല്കുമെന്നും ചാരസംഘടനയെ രാഷ്ട്രീയത്തിൽനിന്നു മുക്തമാക്കുമെന്നും നിയമനം സ്ഥിരീകരിക്കുന്നതിനു മുന്പായി സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിക്കു മുന്പാകെ നടന്ന വിചാരണയിൽ അദ്ദേഹം വ്യക്തമാക്കി.
ജിനാ ഹെസ്പൽ സിഐഎ ഡയറക്ടർ പദവിയിൽനിന്നു വിരമിക്കുന്ന സാഹചര്യത്തിലാണു ബേൺസിനെ പ്രസിഡന്റ് ബൈഡൻ ശിപാർശ ചെയ്തിരിക്കുന്നത്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാഷ്ട്രീയ ആവശ്യങ്ങൾക്കുവേണ്ടി ദുരുപയോഗിച്ചു എന്ന ആരോപണം നേടിരുന്ന ചാരസംഘടനയുടെ പ്രവർത്തനസ്വാതന്ത്ര്യം വീണ്ടെടുക്കാൻകൂടി ലക്ഷ്യമിട്ടാണു മുൻ നയതന്ത്ര ഉദ്യോഗസ്ഥനായ ബേൺസിനെ ബൈഡൻ പരിഗണിച്ചത്.
രാഷ്ട്രീയനേതാക്കൾക്കു കേൾക്കാൻ താത്പര്യമില്ലെങ്കിലും പറയാനുള്ളതു പറയാൻ ചാരസംഘടനാ ഉദ്യോഗസ്ഥർ തയാറാകണമെന്നു ബേൺസ് പറഞ്ഞു. ചാരപ്രവർത്തനം തുടങ്ങുന്നിടത്ത് രാഷ്ട്രീയം അവസാനിക്കണമെന്നാണു എന്റെ നിലപാട്.
സിഐഎയുടെ കരുത്ത് വീണ്ടെടുക്കണമെന്നാണു പ്രസിഡന്റ് ബൈഡൻ എന്നോട് ആവശ്യപ്പെട്ടത്. അതിനു വേണ്ടതു ചെയ്യാൻ തയാറാണ്-ബേൺസ് പറഞ്ഞു. ചൈന ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കുകയെന്നത് അമേരിക്കൻ ദേശീയ നയത്തിലെ പ്രധാനഘടകമായിരിക്കണം. അമേരിക്കയുടെ നയതന്ത്ര ഉദ്യോഗസ്ഥരെയും ചാരന്മാരെയും അടർത്തിയെടുത്ത ചൈന സിഐഎ ശൃംഖലയെ ദുർബലമാക്കാൻ ശ്രമം തുടങ്ങിയിട്ടു വർഷങ്ങളായി.
അതേസമയം, ആണവനിരായുധീകരണം അടക്കമുള്ള ചില മേഖലകളിൽ അമേരിക്കയ്ക്കു ചൈനയുമായി സഹകരിക്കാം. ചാരപ്പണിയിലെ മേധാവിത്വത്തിനായി നിർമിതബുദ്ധി അടക്കം പ്രയോജനപ്പെടുത്തണമെന്നാണ് അഭിപ്രായമെന്നും ബേൺസ് പറഞ്ഞു.
നയതന്ത്ര മേഖലയിൽ 33 വർഷത്തെ പരിചയമുണ്ട് ബേൺസിന്. 2005 മുതൽ 2008 വരെ റഷ്യൻ അംബാസഡറായിരുന്നു. 2011 മുതൽ 14 വരെ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നു.
വെല്ലുവിളി ചൈന; സിഐഎയെ രാഷ്ട്രീയ മുക്തമാക്കും: ബേൺസ്
12:05 AM Feb 26, 2021 | Deepika.com