ഈ മാസം 22-ന് മുൻപ് ട്രംപ് ഭരണകൂടം ഇറാനുമേൽ അടിച്ചേൽപ്പിച്ച ഉപരോധം നീക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അക്കാര്യത്തിൽ പരാജയപ്പെട്ടാൽ വീണ്ടും രാജ്യാന്തര പരിശോധകരെ വിലക്കുമെന്നും ഇറാൻ മുന്നറിയിപ്പു നല്കിയിരുന്നു. അമേരിക്കയിലെ ജോ ബൈഡൻ ഭരണകൂടത്തെയും യൂറോപ്യൻ രാജ്യങ്ങളെയും സമ്മർദത്തിലാക്കി സാന്പത്തിക ഉപരോധങ്ങൾ പിൻവലിക്കാനും 2015ലെ ആണവ കരാർ പുനഃസ്ഥാപിക്കാനുമുള്ള നടപടിയായാണ് ഇതു വിലയിരുത്തപ്പെടുന്നത്.
ഫോർദോവിലെയും നാന്റൻസിലെയും ആണവ ഇന്ധന സന്പുഷ്ടീകരണ പ്ലാന്റുകളിൽ നിലവിൽ 492 ഐഎആർ- 2 എം അത്യാധുനിക സെൻട്രിഫ്യൂഗുകളുണ്ടെന്നും 492 എണ്ണം കൂടി സ്ഥാപിക്കാനാണു തീരുമാനമെന്നു റബിയെയി പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ഈ പ്രവർത്തനം പൂർത്തീകരിക്കപ്പെടുമെന്നും അദ്ദേഹം ടെഹ്റാനിൽ മാധ്യമങ്ങളെ അറിയിച്ചു. 20 ശതമാനം യുറേനിയം സന്പുഷ്ടീകരണത്തിന് ഇറാൻ പാർലമെന്റ് കഴിഞ്ഞ വർഷം അംഗീകാരം നൽകിയിരുന്നു.
ആണവകരാറിന്റെ പരിധിക്കും അപ്പുറത്താണ് ഈ കണക്ക്. സ്വദേശനിർമിത ഐആർ-4, ഐആർ-6 സെൻട്രിഫ്യൂഗുകളാണ് പ്ലാന്റുകളിൽ ഘടിപ്പിക്കുന്നത്. ആണവ ഉടന്പടിയിൽ വിലക്കുള്ളവയാണിവ. ഇവകൂടി പ്രവർത്തനസജ്ജമാകുന്നതോടെ സന്പുഷ്ടീകരണത്തിന് അനുവദിച്ചിട്ടുള്ള 3.67 ശതമാനപരിധി മറികടക്കും.
ബൈഡനോടും ഇറാൻ കലിപ്പില്തന്നെ!
ഒത്തുതീർപ്പിനായി ബൈഡൻ നൽകിയ സൂചനകൾ ഇറാൻ തള്ളി. വ്യവസ്ഥകൾ പാലിച്ച് കരാറിലേക്കു തിരിച്ചുവരാമെന്ന ബൈഡന്റെ തുടക്കത്തിലെ പ്രസ്താവന ഇറാൻ ഒട്ടും അമാന്തിക്കാതെ തള്ളിക്കളഞ്ഞത് കാര്യങ്ങൾ ഒട്ടും എളുപ്പല്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്.