യാങ്കോൺ: പട്ടാള അട്ടിമറി നടന്ന മ്യാൻമറിൽ ജനകീയപ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ശനിയാഴ്ച രണ്ടു പേരെ പട്ടാളം വെടിവച്ചു കൊലപ്പെടുത്തി. തലസ്ഥാനമായ നായ്പിഡോയിലും വ്യാപാരനഗരമായ യാങ്കോണിലും പ്രതിഷേധം കനക്കുകയാണ്. പട്ടാളത്തിന്റെ വെടിയേറ്റ് ചികിത്സയിൽ കഴിയവേ മരിച്ച മയ തവറ്റ് ഖീനിന്റെ മൃതസംസ്കാരം ഇന്നലെ നടത്തി.
ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചിയെയും പ്രസിഡന്റ് വിൻമിന്റെനെയും തടവിലാക്കി ഫെബ്രുവരി ഒന്നിനാണു പട്ടാളം ഭരണം പിടിച്ചത്. ഇതിനെതിരേ രാജ്യത്ത് ജനാധിപത്യവാദികളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറുകയാണ്. ഫെബ്രുവരി ഒന്പതിന് നായ്പിഡോയിൽ നടന്ന പ്രതിഷേധത്തിലാണു മയയ്ക്കു തലയിൽ വെടിയേറ്റത്. മോട്ടോർ സൈക്കിൾ ഹെൽമറ്റ് തുളച്ചാണു വെടിയുണ്ട ശിരസിൽ പതിച്ചത്.
മൃതദേഹം ഏറ്റുവാങ്ങാൻ കാറിലും ബൈക്കിലുമായി ആയിരത്തോളം പേർ ആശുപത്രിയിൽ എത്തിയിരുന്നു. മായയുടെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ യാങ്കോണിൽനിന്നു പുറപ്പെട്ട മുത്തച്ഛനും മുത്തശിക്കും യാത്രാനുമതി നിഷേധിച്ചു.
മാൻഡലേ തുറമുഖത്ത് ചരക്കു കയറ്റാൻ വിസമ്മതിച്ച രണ്ടു തൊഴിലാളികളെയാണു പോലീസ് വെടിവച്ചു കൊന്നത്. സർക്കാർ ജീവനക്കാരും റെയിൽവേ, ട്രക്ക്, കയറ്റിറക്ക് തൊഴിലാളികളും പട്ടാളഭരണത്തിനെതിരേ പ്രതിഷേധത്തിലാണ്. യാദനാബോൺ തുറമുഖത്ത് വെടിശബ്ദം കേട്ടതോടെ തൊഴിലാളികളെ സഹായിക്കാൻ പ്രദേശവാസികൾ ഓടിയെത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. വെടിവയ്പിൽ നിരവധി തൊഴിലാളികൾക്കു പരിക്കേറ്റിട്ടുണ്ട്.
ഇതിനിടെ, ജനാധിപത്യ പ്രക്ഷോഭകർക്കു നേരേ പട്ടാളം വെടിവയ്പ് നടത്തിയതിൽ അന്താരാഷ്ട്ര സമൂഹം പ്രതിഷേധം രേഖപ്പെടുത്തി. പ്രക്ഷോഭകാരികൾക്കുനേരെ വെടിയുതിർത്തത് സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ട്വീറ്റ് ചെയ്തു. മ്യാൻമറിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുകയാണെന്നു യുഎസ് പറഞ്ഞു.
മ്യാൻമറിൽ പ്രതിഷേധം തുടരുന്നു
12:05 AM Feb 22, 2021 | Deepika.com