വിപണി വിശേഷം / കെ.ബി. ഉദയഭാനു കാംപ്കോയുടെ കടന്നുവരവ് കുരുമുളക് വിപണിയിൽ ചലനമുളവാക്കി.ഒന്നരമാസത്തെ ഇടവേളയ്ക്കുശേഷം മുളകുവില ഉയർന്നു. നാളികേരോത്പാദനം കുറയുമെന്നു വ്യക്തമായതോടെ മില്ലുകാർ മത്സരിച്ച് കൊപ്ര സംഭരിച്ചു. കുംഭച്ചൂടിൽ ജാതിക്ക മൂത്തുവിളയുന്നു, പ്രതീക്ഷകളോടെ കർഷകർ. ടയർ വ്യവസായികൾ റബറിൽ പിടിമുറുക്കി. സ്വർണത്തിൽ ശക്തമായ സാങ്കേതിക തിരുത്തൽ.
കുരുമുളക്
ദക്ഷിണേന്ത്യൻ കുരുമുളകുകർഷക കുടുംബങ്ങൾക്കു താങ്ങ് പകരുകയെന്ന ലക്ഷ്യത്തോടെ കാംപ്കോ നടത്തുന്ന മുളകുസംഭരണം പ്രതീക്ഷ പകരുന്നു. കേരളവും കർണാടകവും സംയുക്തമായി ആരംഭിച്ച സഹകരണ സ്ഥാപനമായ കാംപ്കോ കർഷകരിൽനിന്ന് ഉയർന്ന വിലയ്ക്കാണ് ഇടുക്കി, കോട്ടയം ജില്ലകളിൽനിന്നു ചരക്ക് സംഭരിക്കുന്നത്. വൈകാതെ മറ്റുഭാഗങ്ങളിലും അവർ സാന്നിധ്യം ഉറപ്പുവരുത്താനുള്ള നീക്കത്തിലാണ്.
വിപണി വിലയേക്കാൾ കിലോയ്ക്ക് പത്ത് രൂപ കൂടുതൽ നൽകി സംഭരിക്കുന്നതിനാൽ ചെറുകിട കുരുമുളകുകർഷകർ ചരക്കു കൈമാറാൻ ഉത്സാഹിച്ചതായി അവർ വ്യക്തമാക്കി. മംഗലാപുരം ആസ്ഥാനമായാണ് കാംപ്കോ പ്രവർത്തിക്കുന്നത്. കർണാടകത്തിലെ കൂർഗ്, ചിക്കമംഗലൂർ ഭാഗങ്ങളിൽനിന്നുള്ള കുരുമുളകും അവർ ശേഖരിക്കുന്നുണ്ട്. കൊച്ചിയിൽ ഒന്നരമാസമായി സ്റ്റെഡിയായി നീങ്ങിയ മുളകുവില വാരാന്ത്യം വർധിച്ച് ഗാർബിൾഡ് കുരുമുളക് 34,600 രൂപയായി.
ഉത്തരേന്ത്യയിൽനിന്നുള്ള വാങ്ങൽ താത്പര്യം കുറവാണ്. സീസൺ കാലയളവായതിനാൽ അവർ കുരുമുളകു ശേഖരിക്കാതെ വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നു.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻകുരുമുളക് പിന്തള്ളപ്പെട്ട അവസ്ഥയിലാണ്. ടണ്ണിന് 5000 ഡോളർ നൽകി ചരക്കെടുക്കാൻ യൂറോപ്യൻ ബയ്യർമാർ തയ്യാറായില്ല. ഈസ്റ്ററിനുവേണ്ടി വിയറ്റ്നാമിൽനിന്നാണ് മുളക് എടുക്കുന്നത്. നിരക്ക് ടണ്ണിന് 2900 ഡോളർ. ഇന്തോനേഷ്യ 3000 ഡോളറിനും ബ്രസീലും 2900 ഡോളറിനും മുളക് വിൽപ്പന നടത്തുന്നു.
നാളികേരം
നാളികേര ഉത്പാദനം കുറയുമെന്നു മുൻവാരം ഇതേ കോളത്തിൽ ദീപിക വ്യക്തമാക്കിയതു കണ്ട് മില്ലുകാർ വില ഉയർത്തി കൊപ്ര സംഭരിക്കാൻ രംഗത്തിറങ്ങി. കാലാവസ്ഥ മാറ്റം മൂലം കഴിഞ്ഞ സീസണെ അപേക്ഷിച്ച് നാളികേര ഉത്പാദനം പത്തുശതമാനംവരെ കുറയുമെന്ന സൂചനകൾ കണക്കിലെടുത്ത് മില്ലുകാർ കൊപ്ര സംഭരണം ശക്തമാക്കിയതോടെ നിരക്ക് 13,150 രൂപയിൽനിന്നു 13,500 ലേക്ക് ഉയർന്നു. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് 550 രൂപ വർധിച്ച് 20,600 രൂപയായി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുന്നു.
ചുക്ക്
പുതിയ ചുക്ക് വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. കർണാടകത്തിൽനിന്നുള്ള ഇഞ്ചി സംസ്കരിച്ച ചുക്കാണ് എത്തുന്നതിൽ ഏറിയപങ്കും. ശൈത്യകാലം കഴിഞ്ഞതോടെ ആഭ്യന്തര ആവശ്യം കുറഞ്ഞു. അറബ് രാജ്യങ്ങളിൽനിന്നു ചുക്കിന് പുതിയ ഓർഡറുകൾ എത്തുമെന്ന പ്രതീക്ഷിയിലാണ് കയറ്റുമതി സമൂഹം. വിവിധയിനം ചുക്കിന് 28,500-30,000 രൂപ.
ജാതിക്ക
മധ്യകേരളത്തിലെ തോട്ടങ്ങളിൽ കൂംഭച്ചൂടിൽ മൂത്ത് വിളയുകയാണ് ജാതിക്ക. പുതിയ ജാതിക്ക വരവിനെ ഉറ്റുനോക്കുകയാണ് ഔഷധ, കറിമസാല വ്യവസായികൾ. ഈ വർഷം വൻ വിദേശ അന്വേഷണങ്ങളെത്തുമെന്ന കണക്കുകൂട്ടലിലാണ് കയറ്റുമതിക്കാർ. കൊച്ചിയിൽ ജാതിക്ക തൊണ്ടൻ 240-260, തൊണ്ടില്ലാത്തത് 500-550, ജാതിപത്രി 1200-1300 രൂപ.
റബർ
റബർ ടാപ്പിംഗ് സ്തംഭിച്ചതോടെ കിട്ടുന്ന വിലയ്ക്ക് ചരക്കുസംഭരിക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം വ്യവസായികൾ. മുഖ്യവിപണികളിൽ ഷീറ്റ് ലഭ്യത കുറഞ്ഞതോടെ ആർഎസ്എസ് നാലാം ഗ്രേഡ് 15,400 രൂപയിൽനിന്ന് 15,800ലേക്ക് കയറി. എംസിഎക്സിൽ ഫെബ്രുവരി അവധി 15,682 രൂപയിൽനിന്നു മുൻവാരം സൂചിപ്പിച്ച 15,800ലെ പ്രതിരോധം തകർത്തതോടെ 16,270വരെ ഉയർന്നു. ഈവാരം 16,300-16,700 റേഞ്ചിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിലാണ്.
കൊച്ചിയിൽ ഒട്ടുപാൽവില 10,300 രൂപയിൽനിന്ന് 10,700 ലേക്ക് കയറിയപ്പോൾ ലാറ്റക്സ് 10,500ലും വിപണനം നടന്നു. അഞ്ചാം ഗ്രേഡ് റബർ 14,300-15,000നിന്നു14,800-15,300 രൂപയായി.
സ്വർണം
സ്വർണവിലയിലുണ്ടായ ഇടിവ് വിവാഹ പാർട്ടികളെ ആഭരണ വിപണികളിലേക്ക് അടുപ്പിച്ചു. കേരളത്തിൽ 35,400 രൂപയിൽ വ്യാപാരം തുടങ്ങിയ പവൻ 34,400വരെ ഇടിഞ്ഞു, വാരാവസാനം നിരക്ക് 34,600 രൂപയാണ്.
ജനുവരി 25 ന് ഇതേ കോളത്തിൽ വ്യക്തമാക്കിയതാണ് 1854ൽ നീങ്ങിയ സ്വർണം 1760 ഡോളറിലേക്കു സാങ്കേതിക പരീക്ഷണം നടത്തുമെന്ന കാര്യം. അന്നു സൂചിപ്പിച്ച കാര്യം ശരിവച്ചുകൊണ്ട് കഴിഞ്ഞ ദിവസം സ്വർണം 1760ൽ എത്തിയ ശേഷം ക്ലോസിംഗിൽ ട്രോയ് ഔൺസ് 1783 ഡോളറിലാണ്. ഈവാരം മഞ്ഞലോഹത്തിന് 1802-1824 ഡോളറിൽ തടസവും 1759-1735 ഡോളറിൽ താങ്ങുണ്ട്.