നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ജിഎസ്ടി കുറഞ്ഞുപോയാൽ റിട്ടേണ്‍ ഫയൽ ചെയ്യാൻ സഹായിച്ച പ്രഷഷണലിനെ കുടുക്കുമോ? ചില ഉത്തരേന്ത്യൻ പത്രങ്ങളിൽ വൻ വാർത്താ പ്രാധാന്യത്തോടെ വന്ന ഒരു കിംവദന്തി ആണ് ഇങ്ങനെ ഒരു സംശയത്തിന് ഇടം നല്‍കിയത്. ഇതിന്റെ നിജസ്ഥിതി എന്താണെന്ന് പരിശോധിച്ചു നോക്കാം.
2021ലെ ബജറ്റിൽ ചരക്കുസേവനനികുതിയിലെ 83(1) വകുപ്പിൽ അല്പം മാറ്റങ്ങൾ വരുത്തി. മാറ്റങ്ങൾ വരുത്തുന്നതിനു മുന്‍പ് പ്രസ്തുത വകുപ്പിൽ സൂചിപ്പിച്ചിരുന്ന കാര്യങ്ങൾ ഇവയാണ്. ജിഎസ്ടിയിലെ 62/63/64/67/73&74 എന്നീ വകുപ്പുകളനുസരിച്ച് ജിഎസ്ടി അടയ്ക്കേണ്ട ആൾക്കെതിരെയുള്ള നടപടികൾ പുരോഗമിക്കുന്പോൾ ഗവണ്മെന്റിന് ലഭിക്കാനുള്ള നികുതി നഷ്ടപ്പെടുമെന്ന് കമ്മീഷണർക്ക് ബോധ്യം വന്നാൽ വേണമെങ്കിൽ നികുതി അടയ്ക്കേണ്ട ആളുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള സ്വത്തുക്കൾ അറ്റാച്ച് ചെയ്യുന്നതിനുള്ള ഉത്തരവ് രേഖാമൂലം നല്‍കാവുന്നതാണ്. ഇവിടെ ജിഎസ്ടി അടയ്ക്കേണ്ട ആളുടെ പേരിലുള്ള സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളുമാണ് അറ്റാച്ച് ചെയ്യപ്പെടുന്നത്. ഇതിന് ഒരു വർഷത്തെ കാലാവധി മാത്രമാണ് ഉള്ളത്.
എന്നാൽ, 2021ലെ ബജറ്റിൽ ഈ വകുപ്പിൽ ചില മാറ്റങ്ങൾ വരുത്തി. അതനുസരിച്ച് ചരക്കുസേവനനികുതിയിലെ 12,14,15 എന്നീ അധ്യായങ്ങളിലെ നടപടികൾ നടന്നുകൊണ്ടിരിക്കുന്പോൾ ഗവണ്മെന്റിനു ലഭിക്കാനുള്ള നികുതി സുരക്ഷിതമാക്കുന്നതിനുവേണ്ടി കമ്മീഷണർക്ക് വേണമെങ്കിൽ രേഖാമൂലമുള്ള ഉത്തരവിൻ പ്രകാരം നികുതി നല്‍കേണ്ട ആളുടെയോ അല്ലെങ്കിൽ ജിഎസ്ടി വകുപ്പ് 122 (1എ) പ്രകാരം നിർദേശിക്കപ്പെട്ട ആളുടെയോ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള സ്വത്തുക്കൾ ജപ്തി ചെയ്യാവുന്നതാണ്. ഇവിടെ ജിഎസ്ടി അടയ്ക്കാനുള്ള ആളിന്റെ പ്രോപ്പർട്ടി മാത്രമല്ല ജപ്തി ചെയ്യാവുന്നത്, മറിച്ച് 122(1എ)യിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന ആളിന്റെ കൂടി സ്വത്തുക്കൾ ആണ് അറ്റാച്ച് ചെയ്യാൻ സാധിക്കുന്നത്. ഇവിടെയും അറ്റാച്ച്മെന്റിന്റെ കാലാവധി ഉത്തരവിന്റെ തീയതി മുതൽ ഒരു വർഷത്തേക്ക് മാത്രമാണ്.
122 (1 എ) അനുസരിച്ച് നിർദേശിക്കപ്പെടുന്ന ആൾ
ഇതു താഴെപ്പറയുന്ന രണ്ടു വ്യവസ്ഥകളും ബാധകമാകുന്ന ആൾ മാത്രമാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്.
1) ജിഎസ്ടിയുടെ ഇടപാടുകൾ നടന്നിരിക്കുന്നത് ഇദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിൽ ആയിരിക്കണം.
2) ഈ ഇടപാടിൽനിന്ന് അദ്ദേഹത്തിനു പ്രയോജനം ലഭിച്ചിരിക്കണം.
ഈ രണ്ട് നിബന്ധനകളും പാലിക്കപ്പെട്ടാൽ അദ്ദേഹം ജിഎസ്ടിയിലെ 122(1 എ)യിൽ നിർദേശിക്കപ്പെട്ട വ്യക്തിയാവുകയും വെട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെങ്കിൽ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ജപ്തി നേരിടേണ്ടി വരികയും വന്നേക്കാം. നികുതി വെട്ടിപ്പ് നടത്തിയ തുകയുടെ അല്ലെങ്കിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തെറ്റായി എടുത്ത തുകയുടെ തുല്യമായ തുകയാണ് പെനൽറ്റി ആയി ഈടാക്കപ്പെടുന്നത്. പെനൽറ്റി ബാധകമാകുന്ന ഇടപാടുകൾ താഴെ പറയുന്നു.
1) ഇൻവോയ്സ് ഇല്ലാതെ ചരക്കുകളോ സേവനമോ സപ്ലൈ ചെയ്യുക, തെറ്റായ ഇൻവോയ്സ് നല്‍കുക.
2) ചരക്കോ സേവനമോ സപ്ലൈ ചെയ്യാതെ ഇൻവോയ്സ് നല്‍കുക.
3) ചരക്കോ സേവനമോ ലഭ്യമാകാതെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യുക.
4) ജിഎസ്ടി ആക്ടിലെ 20-ാം വകുപ്പിന് വിരുദ്ധമായി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യുക.
വ്യാജ ബില്ലുകൾ നല്കി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുകയും ഇൻപുട്ട് ടാക്സിന്റെ റീഫണ്ട് വാങ്ങുകയും ചെയ്യുന്നവരെ തടയുന്നതിനും പിടികൂടി ശിക്ഷിക്കുന്നതിനും വേണ്ടിയാണ് ചരക്ക് സേവനനികുതിയിലെ 83(1) വകുപ്പിൽ മാറ്റങ്ങൾ വരുത്തിയത്. നികുതിവെട്ടിപ്പ് നടത്തുന്നവരെയും അതിനു കൂട്ടുനിന്നു പ്രയോജനം നേടുന്നവരെയും മാത്രം ആണ് ഈ വകുപ്പിൽ വരുത്തിയ മാറ്റം കൊണ്ട് നോട്ടമിടുന്നത്. (തീർച്ചയായും കണ്‍സൾട്ടന്റ് വ്യാജബില്ല് നല്‍കുന്നതിനും തെറ്റായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുന്നതിനും കൂട്ടുനിന്നാൽ ജപ്തി നടപടികളും നേരിടേണ്ടി വന്നേക്കാം) എന്നാൽ നികുതി വരുമാനം കുറഞ്ഞുപോയി എന്ന കാരണം പറഞ്ഞ് റിട്ടേണുകൾ തയാറാക്കുന്നതിനും ഫയൽ ചെയ്യുന്നതിനും മറ്റും സഹായിക്കുന്ന പ്രഫഷണലുകളെ ഈ മാറ്റം ഒരു വിധത്തിലും ബാധിക്കില്ല.
ജിഎസ്ടി കുറഞ്ഞുപോയാൽ റിട്ടേണ്‍ ഫയൽ ചെയ്യാൻ സഹായിച്ച പ്രഫഷണലിന്റെ സ്വത്തുക്കൾ അറ്റാച്ച് ചെയ്യാമോ?
12:04 AM Feb 22, 2021 | Deepika.com