വാഷിംഗ്ടൺ: നാസയുടെ ഏറ്റവും വലുതും നൂതനവുമായ പെഴ്സിവിയറൻസ് റോവർ ചൊവ്വയുടെ പ്രതലത്തിൽ ഇറങ്ങി. ""നിലംതൊട്ടെന്നു തീർച്ചപ്പെടുത്തി, പെഴ്സിവിയറൻസ് സുരക്ഷിതമായി ചൊവ്വയുടെ പ്രതലത്തിൽ ഇറങ്ങി, ഭൂതകാലത്തെ ജീവന്റെ തെളിവ് ശേഖരിക്കുന്നത് ആരംഭിച്ചു''- നാസ കൺട്രോൾ റൂമിൽനിന്ന് പേടകത്തിന്റെ ഗതി നിർണയിച്ച ഇന്ത്യൻ വംശജ സ്വാതി മോഹൻ പ്രഖ്യാപിച്ചു.
ഫ്ളോറിഡയിലെ കേപ് കനാവൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്ന് 2020 ജൂലൈ 30 ആണ് പേടകം വിക്ഷേപിച്ചത്. 203 ദിവസം കൊണ്ട് 47.2 കോടി കിലോമീറ്റർ സഞ്ചരിച്ചാണു പേടകം ചൊവ്വയുടെ അന്തരീക്ഷത്തിൽ എത്തിയത്.
ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.28ന് പെഴ്സിവിയറൻസ് റോവർ ചൊവ്വായിലെ ജെസീറോ ക്രേറ്ററിൽ ലാൻഡ് ചെയ്തു. ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോയെന്നു പഠനം നടത്തുകയും പാറയും മണ്ണും (സാന്പിൾ) ശേഖരിച്ച് ഭൂമിയിൽ മടങ്ങിയെത്തുകയുമാണ് ദൗത്യലക്ഷ്യം.
റോവർ ലാൻഡിംഗ് നാസയുടെയും യുഎസിന്റെയും ആഗോള ബഹിരാകാശ ഗവേഷണത്തിന്റെയും വിജയമാണെന്ന് നാസ അഡ്മിനിസ്ട്രേറ്റർ സ്റ്റീവ് ജുർസീക്ക് പറഞ്ഞു.
പെഴ്സിവിയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി
12:20 AM Feb 20, 2021 | Deepika.com