ന്യൂയോർക്ക്: ഭാവിയെ മാറ്റിമറിക്കുന്ന നേതാക്കളെ ഉൾപ്പെടുത്തി ടൈം മാഗസിൽ തയാറാക്കിയ 100 അംഗ പട്ടികയിൽ(2021 ടൈം 100 നെക്സ്റ്റ്) ഇന്ത്യയിൽനിന്ന് ഇടംപിടിച്ചത് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ബ്രിട്ടീഷ് ചാൻസലർ(ധനമന്ത്രി) ഋഷി സുനാക്, ട്വിറ്ററിന്റെ പബ്ലിക് റിലേഷൻ എക്സിക്യൂട്ടീവ് വിജയ ഗഡ്ഡെ, ഇൻസ്റ്റകാർട്ട് സ്ഥാപകൻ അപൂർവ മേത്ത, ഗെറ്റ് അസ് പിപിഇ എന്ന സന്നദ്ധസംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ശിക്ഷ ഗുപ്ത, അപ്സോൾവ് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകൻ റോഹൻ പാവുലുരി എന്നീ ഇന്ത്യൻ വംശജരും ഉൾപ്പെട്ടു.
ആസാദ് നേതൃത്വം നല്കുന്ന ഭീം ആർമി വിദ്യാഭ്യാസത്തിലൂടെ ദളിതുകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. ജാതിയുടെ പേരിലുള്ള അതിക്രമങ്ങൾക്കെതിരേ പ്രതികരിക്കുകയും വിവേചനങ്ങൾക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്നു. ഹത്രാസിൽ കൂട്ടമാനംഭത്തിനിരയായ ദളിത് പത്തൊന്പതുകാരിക്കു നീതി ലഭിക്കാൻ മുന്നിൽ നിന്നത് ആസാദും ഭീം ആർമിയുമാണെന്നും ടൈം ചൂണ്ടിക്കാട്ടി.
കഴിഞ്ഞവർഷം ചാൻസലർ പദവിയിൽ നിയമിതനായ സുനാക്, കോവിഡ് ഉത്തേജന പാക്കേജുകളിലൂടെ ശ്രദ്ധേയനായി. മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കിയതു വിജയ ഗഡ്ഡെയാണ്. കോവിഡ് കാലത്ത് പിപിഇ കിറ്റുകൾ ലഭ്യമാക്കുന്നതിൽ ശിക്ഷ ഗുപ്ത നേതൃത്വം നല്കി. കോവിഡ് കാലത്ത് പലചരക്കു സാധനങ്ങൾ ലഭ്യമാക്കുന്നതിൽ അപൂർവ മേത്തയുടെ ഇൻസ്റ്റകാർട്ട് പ്രത്യേക പങ്കുവഹിച്ചു.
റോഹൻ പാവലൂരിയുടെ സൗജന്യ ഓൺലൈൻ ടൂൾ, കോവിഡ് മൂലം സാന്പത്തികപ്രതിസന്ധിയിലായ സാധാരണക്കാർക്ക് നൂലാമാലകൾ ഒഴിവാക്കി സ്വന്തം നിലയിൽ പാപ്പർ അപേക്ഷ സമർപ്പിക്കാൻ സൗകര്യം ഒരുക്കി.
ടൈം മാഗസിൻ പട്ടികയിൽ ചന്ദ്രശേഖർ ആസാദ്
12:56 AM Feb 19, 2021 | Deepika.com