കാൻബറ: ഓസ്ട്രേലിയയിൽ മാധ്യമസ്ഥാപനങ്ങളുടെ വാർത്താസംഗ്രഹങ്ങൾ തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ കാണുന്നതിനും ഷെയർ ചെയ്യുന്നതിനും വിലക്കേർപ്പെടുത്തി സോഷ്യൽമീഡിയ വന്പൻ ഫേസ്ബുക്ക്.
ഫേസ്ബുക്കും ഗൂഗിളും വാർത്തകൾ ഉപയോഗിക്കുന്നതിനു മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്നതു നിയമവിധേയമാക്കിക്കൊണ്ടുള്ള പുതിയ മീഡിയ കോഡ് ഓസ്ട്രേലിയൻ ജനപ്രതിനിധിസഭ പാസാക്കിയ പശ്ചാത്തലത്തിലാണു ഫേസ്ബുക്കിന്റെ നിർണായക നീക്കം.
ഇതോടെ, ദുരന്ത മുന്നറിയിപ്പും മറ്റും നൽകിയിരുന്ന സുരക്ഷാ ഏജൻസികളുടെയും ഓസ്ട്രേലിയൻ പോലീസിന്റെയും ഫേസ്ബുക്ക് പേജുകൾ അപ്രത്യക്ഷമായി.ലക്ഷണക്കിനു ഫോളോവേഴ്സുള്ള പല ഓസ്ട്രേലിയൻ മാധ്യമസ്ഥാപനങ്ങളുടെ ഫേസ്ബുക്ക് പേജും ശൂന്യമായി.
വാർത്തകൾക്കായി ഈ പേജുകളെ ആശ്രയിച്ചിരുന്ന ഉപയോക്താക്കൾ ഇതോടെ മറ്റു സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധമറിയിച്ചു. മാധ്യമവാർത്തകൾക്കു വിലക്കേർപ്പെടുത്തുന്നതിന്റെ ഭാഗമായി ഏതെങ്കിലും പേജുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ ബ്ലോക്ക് പിൻവലിക്കുമെന്നും പേജുകളിലൂടെയുള്ള വാർത്തകൾക്ക് മാത്രമാണ് വിലക്കെന്നും ഫേസ്ബുക്ക് അറിയിച്ചു. എന്നാൽ, ഫേസ്ബുക്ക് നടപടി പരാമാധികാര രാജ്യത്തോടുള്ള ഭീഷണിയാണെന്ന് ഓസ്ട്രേലിയൻ ആരോഗ്യ വകുപ്പ് മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. ഫേസ്ബുക്ക് നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നു മറ്റ് ജനപ്രതിനിധികളും അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ വാർത്തകൾ ഫേസ്ബുക്കിലൂടെ മറ്റു രാജ്യങ്ങളിലുള്ളവർ കാണുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങളുടെ വാർത്തകളും ഓസ്ട്രേലിയൻ ഉപയോക്താക്കൾക്കു ഫേസ്ബുക്കിലൂടെ ലഭ്യമല്ലാതായിരിക്കുകയാണ്.
ഏറെ ബുദ്ധിമുട്ടിയാണ് ഓസ്ട്രേലിയയിലെ തീരുമാനം കൈക്കൊണ്ടതെന്നും വാർത്തകൾ തങ്ങൾ മോഷ്ടിക്കുകയാണെന്ന ധാരണ ആർക്കും വേണ്ടെന്നും ഫേസ്ബുക്ക് ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. തങ്ങൾ ആവശ്യപ്പെടാത്ത വാർത്തകൾക്ക് പ്രതിഫലം നൽകേണ്ട സ്ഥിതിയാണ് പുതിയ നിയമത്തിലൂടെ വരികയെന്നും ഈ നിയമം ശരിയല്ലെന്നും ഫേസ്ബുക്ക് ഓസ്ട്രേലിയ വിഭാഗം മാനേജിംഗ് ഡയറക്ടർ വില്യം ഈസ്റ്റണ് അറിയിച്ചു.
അതേസമയം ഗുഗിൾ വിവിധ മാധ്യമസ്ഥാപനങ്ങളുമായി പ്രതിഫലം നൽകുന്നത് സംബന്ധിച്ച് ധാരണയിലെത്തിയതായാണ് റിപ്പോർട്ട്. റുപെർട്ട് മർഡോക്കിന്റെ ന്യൂസ് കോർപറേഷനുമായി ഗൂഗിൾ ധാരണയിലെത്തിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സർക്കാർ നിയമനിർമാണവുമായി മുന്നോട്ടുപോവുകയാണെങ്കിൽ ഓസ്ട്രേലിയയിൽ ഗൂഗിൾ സേർച്ചിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്നായിരുന്നു നേരത്തെ കന്പനി അറിയിച്ചിരുന്നത്. യൂറോപ്യൻ യൂണിയൻ, കാനഡ തുടങ്ങിയ രാജ്യങ്ങളും സമാന നിയമനിർമാണം നടത്താനിരിക്കെ ഫേസ്ബുക്കിന്റെ നടപടി അന്താരാഷ്ട്രതലത്തിൽ വലിയ വാർത്തയായിരിക്കുകയാണ്.
ഓസ്ട്രേലിയയിൽ ഫേസ്ബുക്കിലൂടെയുള്ള വാർത്തയ്ക്കു വിലക്ക്!
12:08 AM Feb 19, 2021 | Deepika.com