പാരീസ്: ഫ്രഞ്ച് ജനതയെ “വിഭജിക്കുന്ന’’ പൊളിറ്റിക്കൽ ഇസ്ലാമിനെ നിയന്ത്രിക്കുന്നതിന് പുതിയ നിയമനിർമാണവുമായി ഫ്രഞ്ച് പാർലമെന്റ്. നിയമത്തിന്റെ കരട് പാർലമെന്റ് അംഗീകരിച്ചു. മുസ്ലിംരാജ്യങ്ങൾ ഫ്രാൻസിലെ മോസ്കുകളിലും മതസംഘടനകളിലും ചെലുത്തുന്ന സ്വാധീനം കുറയ്ക്കാൻ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കും.
അന്യമതവിദ്വേഷവും അക്രമവും മതപ്രസംഗത്തിനു വിഷയമാക്കുന്ന മോസ്കുകൾ അടച്ചുപൂട്ടും. മൂന്നു വയസ് പൂർത്തിയാക്കുന്ന കുട്ടികൾ സർക്കാർ അംഗീകൃത സ്കൂളുകളിൽ മാത്രമേ പോകാൻ പാടുള്ളൂ. വീടുകളിൽവച്ചു വിദ്യാഭ്യാസം നല്കുന്നത് കർശനമായി നിയന്ത്രിക്കും.
സർക്കാർ ജീവനക്കാർ മതനിരപേക്ഷകരായിരിക്കണം. ഇസ്ലാമിക തീവ്രവാദലക്ഷ്യത്തോടെയുള്ള ഭീഷണി, അക്രമം എന്നീ കുറ്റങ്ങൾക്ക് മൂന്നു വർഷത്തെ ജയിൽവാസവും മുക്കാൽ ലക്ഷം യൂറോ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നു. കുറ്റം വിധിക്കപ്പെട്ട വിദേശികളെ നാടുകടത്തുകയും ചെയ്യും.
സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെ മതപശ്ചാത്തലം കർശനമായി നിരീക്ഷിക്കും. ബഹുഭാര്യാത്വം, നിർബന്ധിത വിവാഹം എന്നിവയും ഓരോ കേസിലും വിശദമായി പരിശോധിക്കും. ഫ്രാൻസിലെ മോസ്കുകളെ സാന്പത്തികമായി സഹായിക്കുകയും ഇമാമുകളെ അയയ്ക്കുകയും ചെയ്യുന്ന ടർക്കീഷ് സംഘടനയായ ദിതിബിന്റെ സ്വാധീനം കുറയ്ക്കാൻ ഈ നിയമങ്ങൾ സഹായിക്കുമെന്നു കരുതുന്നു. തുർക്കി പ്രസിഡന്റ് എർദോഗാന്റെ ആശയങ്ങൾ പിന്തുടരുന്ന സംഘടനയാണ് ദിതിബ്. പാർലമെന്റ് ഭൂരിപക്ഷത്തോടെ പാസാക്കിയ കരടിന്റെ രണ്ടാം വായന മാർച്ച് അവസാനം നടക്കും.
ഇസ്ലാമിക തീവ്രവാദത്തിനെതിരേ നിയമനിർമാണവുമായി ഫ്രാൻസ്
12:51 AM Feb 18, 2021 | Deepika.com