യാങ്കോൺ: തടവിൽ കഴിയുന്ന മ്യാൻമറിലെ ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചിക്കെതിരേ പോലീസ് പുതിയ കുറ്റം ചുമത്തി. വിചാരണ കൂടാതെ സൂചിയെ അനിശ്ചിതകാലത്തേക്ക് തടവിൽ വയ്ക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തതോടെ സ്റ്റേറ്റ് കൗൺസിലറായ സൂചിയും പ്രസിഡന്റ് വിൻമിനും വീട്ടുതടങ്കലിലാണ്.
വോക്കി ടോക്കി അനധികൃതമായി കൈവശം വച്ചന്നാരോപിച്ചാണ് ഭരണപാർട്ടിയായിരുന്ന നാഷണൽ ലീഗ് ഫോർ ഡെമോക്രസി നേതാവ് സൂചിയെ പട്ടാളം നിലവിൽ തടങ്കലിൽ വച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന വകുപ്പാണു സൂചിക്കെതിരേ പട്ടാളം പുതുതായി ചുമത്തിയിരിക്കുന്നതെന്ന് അഭിഭാഷകൻ കിൻ മൗങ് സോ പറഞ്ഞു. മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കഴിഞ്ഞയാഴ്ചയാണു സൈനിക ഭരണകൂടം ശിക്ഷാ നിയമത്തിൽ കോവിഡ് വകുപ്പ് കൂട്ടിച്ചേർത്തത്.
സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മാൻഡലേയിൽ പ്രതിഷേധിച്ചവർക്കു നേരേ സുരക്ഷാ സൈന്യം തോക്ക് ചൂണ്ടിയതായും റബർ ബുള്ളറ്റ് പ്രയോഗിച്ചതായും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ നഗരമായ യാങ്കോണിൽ ഇന്നലെ ജനാധിപത്യവാദികൾ പ്രതിഷേധം നടത്തി. സെന്റർ ബാങ്കിൽനിന്നു സൈന്യം പണം പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്ന് ഓൺലൈനിൽ അഭ്യൂഹം പരന്നതോടെ പ്രക്ഷോഭകാരികൾ ബാങ്കിനു മുന്നിലെത്തി. ഇവരെ തടയാൻ പോലീസ് ബാങ്കിനു മുന്നിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. ബുദ്ധമത സന്യാസിമാരുടെ നേതൃത്വത്തിൽ യുഎൻ എംബസിക്കുമുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. സൂചിയുടെ ചിത്രങ്ങളുമാണു ജനാധിപത്യവാദികൾ പ്രതിഷേധം നടത്തുന്നത്.
ഇതിനിടെ, രാജ്യത്ത് നടക്കുന്ന സംഘർഷം ഫലപ്രദമായി നേരിടുമെന്നു സൈനിക മേധാവി സീനിയർ ജനറൽ മിൻ ഓംഗ് ലായിംഗ് പറഞ്ഞു. പ്രക്ഷോഭകാരികൾക്കെതിരേയുള്ള നിയമനടപടികളെക്കുറിച്ച് ഭരണസമിതി ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്ത് പൂർണ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പ് നടത്തും, അട്ടിമറി നടന്നിട്ടില്ല: പട്ടാളം
യാങ്കോണ്‍: മ്യാൻമറിൽ ഭരണം അട്ടിമറിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് നടത്തി ഭരണം കൈമാറുമെന്നും പട്ടാള ഭരണകൂടം അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പട്ടാളം അട്ടിമറിച്ചെന്ന ആരോപണം ബ്രിഗേഡിയർ ജനറൽ സോ മിൻ ടണ്‍ തള്ളി.
തെരഞ്ഞെടുപ്പ് നടത്തിയശേഷം വിജയിക്കുന്ന പാർട്ടിക്ക് അധികാരം കൈമാറുമെന്ന് തലസ്ഥാനമായ നയ്പിഡോയിൽനിന്ന് ഫേസ്ബുക്കിലൂടെ ലൈവായി സംപ്രേഷണം ചെയ്ത പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.രണ്ടു മണിക്കൂർ നീണ്ട പത്രസമ്മേളനത്തിൽ അദ്ദേഹം പട്ടാളത്തിന്റെ നീക്കത്തെ ന്യായികരിച്ചു.
മ്യാൻമറിന്റെ വിദേശ നയത്തിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും വ്യാപാരം തുടരണമെന്നും ജനറൽ സോ മിൻ ടൺ പറഞ്ഞു.
സൂചിക്കെതിരേ പുതിയ കുറ്റം ചുമത്തി
12:16 AM Feb 17, 2021 | Deepika.com