നികുതിലോകം/ ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ഉയർന്ന വരുമാനക്കാരായ നികുതിദായകർ എളുപ്പത്തിൽ നികുതിയിൽനിന്ന് ഒഴിവുനേടിയിരുന്ന ഒരു നിക്ഷേപാവസരം ആയിരുന്നു പ്രൊവിഡന്റ് ഫണ്ടിൽ ഉള്ള നിക്ഷേപങ്ങൾ. ഉയർന്ന പലിശയും സുരക്ഷിതത്വവും ലഭിച്ചിരുന്ന ഈ നിക്ഷേപാവസരം 2021 ലെ ബജറ്റിൽ പരിമിതപ്പെടുത്തി. 2021ലെ ബജറ്റ് അനുസരിച്ച് ഒരു വർഷത്തിൽ 2.5 ലക്ഷം രൂപയിൽ കൂടുതൽ പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിച്ചാൽ അധികം നിക്ഷേപിക്കുന്ന തുകയ്ക്കു ലഭിക്കുന്ന പലിശ നികുതിക്കു വിധേയമായി വരും. സ്റ്റാറ്റ്യൂട്ടറി പ്രൊവിഡന്റ് ഫണ്ടിലും റെക്കഗ്നൈസ്ഡ് പ്രൊവിഡന്റ് ഫണ്ടിലും നിക്ഷേപിക്കുന്നവർക്കാണ് ഈ നികുതി നിർദേശം. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് 1.5 ലക്ഷം രൂപയുടെ പരിധി വച്ചിരിക്കുന്നതിനാൽ ഇതു ബാധകമല്ല.
പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളെ ഇഇഇ കാറ്റഗറിയിൽപ്പെടുത്തിയിരുന്നു. അതായത് ഇൻവെസ്റ്റ്മെന്റ് ലെവലിലും ലഭിക്കുന്ന പലിശയ്ക്കും നിക്ഷേപം തിരിച്ചുകിട്ടുന്പോഴും നികുതി ഒഴിവ് ലഭിച്ചിരുന്നു.
ആദായനികുതി നിയമം വകുപ്പ് 10(11) & 10(12) അനുസരിച്ചായിരുന്നു സ്റ്റാറ്റ്യൂട്ടറി പ്രൊവിഡന്റ് ഫണ്ടിൽനിന്നും റെക്കഗ്നൈസ്ഡ് പ്രൊവിഡന്റ് ഫണ്ടിൽനിന്നും ലഭിച്ചരുന്ന പലിശയ്ക്ക് പൂർണ ഒഴിവ് ലഭിച്ചിരുന്നത്. എന്നാൽ 2021 ലെ ബജറ്റ് അനുസരിച്ച് മുകളിൽ പറഞ്ഞ വകുപ്പുകളിൽ അല്പം മാറ്റം വരുത്തി 2.5 ലക്ഷം രൂപ വരെയുള്ള വാർഷിക നിക്ഷേപങ്ങൾക്ക് പൂർണ ഒഴിവ് എന്നാക്കിത്തീർത്തു. ഇത് 1-4-2021 മുതലാണ് പ്രാബല്യത്തിൽ വരുന്നത്. അതനുസരിച്ച് 1-4-2021 നുശേഷം സ്റ്റാറ്റ്യൂട്ടറി പ്രൊവിഡന്റ് ഫണ്ടിലോ റെക്കഗ്നൈസ്ഡ് പ്രൊവിഡന്റ് ഫണ്ടിലോ ഒരു വർഷത്തിൽ 2.5 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുകയാണെങ്കിൽ കൂടുതൽ നിക്ഷേപിക്കുന്ന തുകയുടെ പലിശക്ക് നികുതി നല്കേണ്ടി വരും.
സ്രോതസിൽനിന്ന് നികുതിയും പിടിച്ചേക്കാം. എന്നാൽ തൊഴിലാളികൾ സ്വന്തമായി നിക്ഷേപിക്കുന്ന തുകയുടെ പലിശയ്ക്ക് മാത്രമാണ് നികുതി ബാധ്യത വരുന്നത്. 31-03-2021 ന് മുന്പ് നിക്ഷേപിക്കപ്പെട്ടിരുന്ന തുകയ്ക്കും തൊഴിലുടമയുടെ വിഹിതത്തിനും നാളിതുവരെ ലഭിച്ച പലിശയ്ക്കും ഒന്നും ഇപ്പോഴത്തെ ഈ മാറ്റം ബാധകമല്ല. ചില പ്രൊവിഡന്റ് ഫണ്ട് നിക്ഷേപകർ ഇതിൽനിന്നു ലഭിക്കുന്ന നികുതിയിളവുളള ഉയർന്ന പലിശയും മറ്റു നിക്ഷേപങ്ങളെക്കാൾ ഉള്ള സുരക്ഷിതത്വവും കണക്കിലെടുത്ത് പ്രൊവിഡന്റ് ഫണ്ടിനെ ഒരു നിക്ഷേപ സുവർണാവസരം ആയി കണ്ടതിനാൽ ഗവണ്മെന്റിന് പലിശയിനത്തിൽ അധിക ബാധ്യത വരുന്നതിനാലാണ് 2021 ബജറ്റിൽ ഇതിനെ നികുതി വിധേയമാക്കിയത്.
2.5 ലക്ഷം രൂപയിൽ കൂടുതൽ പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കുന്പോൾ ലഭിക്കുന്ന പലിശ ആദായനികുതിനിയമത്തിൽ മറ്റു വരുമാനങ്ങളുടെ കൂട്ടത്തിൽ ആണ് ഉൾപ്പെടുത്തേണ്ടത്. ഇതിനു ശന്പളവുമായി ഒരു ബന്ധവുമില്ല. ലഭിക്കുന്ന പലിശ സാധാരണ വരുമാനം പോലെ തന്നെയാണു നികുതി സ്ലാബിൽ ഉൾപ്പെടുത്തേണ്ടത്. പ്രത്യേകിച്ച് നികുതി നിരക്കൊന്നും പറഞ്ഞിട്ടില്ല. ഇത് ഒരു ഉദാഹരണ സഹിതം വ്യക്തമാക്കാം. 1-4-2021 ൽ ഒരു നികുതിദായകൻ 4.5 ലക്ഷം രൂപ പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിച്ചു എന്ന് കരുതുക. പലിശ നിരക്ക് 8.5ശതമാനം ആയി നിജപ്പെടുത്തുന്നു. അങ്ങനെ വരുന്പോൾ അദ്ദേഹം നടത്തിയ 4.5 ലക്ഷം രൂപയുടെ നിക്ഷേപത്തിൽനിന്ന് രണ്ടു ലക്ഷം രൂപയുടെ നിക്ഷേപത്തിനു ലഭിച്ച പലിശയ്ക്ക് നികുതി അടയ്ക്കേണ്ടതായി വരും. അതായത് ലഭിക്കുന്ന പലിശയിൽനിന്നു 17,000 രൂപയുടെ പലിശ മറ്റു വരുമാനത്തിന്റെ കൂട്ടത്തിൽ കൂട്ടി നികുതിദായകൻ നികുതി അടയ്ക്കേണ്ടതായി വരും. ഇതിന് 1700 രൂപ സ്രോതസിൽ നിന്നുള്ള നികുതി ആയി പിടിക്കുകയും ചെയ്തേക്കാം.
യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ്
ഉയർന്ന വരുമാനം ഉള്ള നികുതിദായകരുടെ ഒരു നിക്ഷേപാവസരം ആയിരുന്നു യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ്(യുഎൽ ഐപി). ഇവയും ഇഇഇ കാറ്റഗറിയിൽപ്പെട്ടിരുന്നു. അതായത് നിക്ഷേപസമയത്ത് ലഭിക്കുന്ന നികുതി ഒഴിവ്, ലഭിക്കുന്ന ബോണസിനുള്ള നികുതി ഒഴിവ്, മെച്യൂരിറ്റിയിൽ എത്തുന്പോൾ ലഭിക്കുന്ന തുകയ്ക്കുള്ള നികുതി ഒഴിവ് എന്നിവ ലഭിക്കുന്നതിനാൽ ആകർഷകമായ നിക്ഷേപാവസരം ആയിരുന്നു ഇവയും. എന്നാൽ 2021 ലെ ബജറ്റ് പ്രകാരം 2.5 ലക്ഷം രൂപയിൽ കൂടുതൽ വാർഷികനിക്ഷേപങ്ങൾ ഈ സ്കീമിൽ നടത്തിയാൽ അധികനിക്ഷേപങ്ങളുടെ നേട്ടത്തിന് മച്യൂരിറ്റിയുടെ സമയത്ത് മൂലധനനേട്ടത്തിന് നികുതി അടയ്ക്കേണ്ടി വരും. ഇതു 2021 ഫെബ്രുവരി മാസം 1-ാം തീയതിക്ക് ശേഷം നടത്തുന്ന യുഎൽ ഐപി നിക്ഷേപങ്ങൾക്കാണ് ബാധകമാകുന്നത്. ഇതു ലഭിക്കുന്ന വർഷത്തിൽ ആണ് നികുതി ബാധ്യത വരുന്നത്.
ലഭിക്കുന്ന ബോണസിനും നികുതി ബാധ്യത ഉണ്ട്. 12 മാസത്തിൽ കൂടുതൽ സമയം കൈവശംവച്ചുകൊണ്ടിരുന്ന ശേഷമാണ് വില്ക്കുന്നതെങ്കിൽ ദീർഘകാല മൂലധനനേട്ടമായി പരിഗണിച്ച്, ഒരു ലക്ഷം രൂപയുടെ കിഴിവ് കഴിഞ്ഞിട്ട് ബാക്കിവരുന്ന തുകയുടെ 10 ശതമാനം നിരക്കിലാണ് നികുതി വരുന്നത്. സാധാരണരീതിയിലുള്ള ഓഹരിനിക്ഷേപങ്ങളുടെ രീതിയിൽ തന്നെയാണ് നികുതി അടയ്ക്കേണ്ടി വരുന്നത്.
പ്രൊവിഡന്റ് ഫണ്ടിൽ കൂടുതൽ നിക്ഷേപിച്ചാൽ പലിശയ്ക്ക് നികുതി
11:52 PM Feb 14, 2021 | Deepika.com