കുരുമുളക് ഉത്പാദനം കുറയും, കർഷകരും സ്റ്റോക്കിസ്റ്റുകളും കരുതലോടെ വിപണിയെ സമീപിച്ചാൽ കറുത്ത പൊന്ന് തിളങ്ങും. റബർ അവധി വ്യാപാരത്തിലെ തളർച്ച ഷീറ്റ് വില ഉയരുന്നതിന് തടസമായി. നാളികേരോത്പന്നങ്ങളുടെ വിലയിൽ ചാഞ്ചാട്ടം. സ്വർണവില കയറി.
രാജ്യത്ത് ഇക്കുറി കുരുമുളക് ഉത്പാദനം കുറയുമെന്ന് കാർഷികമേഖലയിൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രതികൂല കാലാവസ്ഥയും കോവിഡ് വ്യാപനവും കർഷകരെ കൃഷിയിടങ്ങളിൽനിന്ന് പിന്തിരിപ്പിച്ചതിനാൽ യഥാസമയം വളപ്രയോഗം നടത്താൻ പലർക്കുമായില്ല. കാലം തെറ്റി വന്ന മഴയും മുൻ വർഷത്തെ വരൾച്ചയും കുരുമുളക് കൊടികളെ ബാധിച്ചു.
2020 ൽ 65,000-70,000 ടണ് കുരുമുളക് ഉത്പാദിപ്പിച്ച സ്ഥാനത്ത് ഇക്കുറി വിളവ് 60,000 ടണ്ണിൽ ഒതുങ്ങുമെന്നാണ് വിലയിരുത്തൽ. ഇതിനിടെ കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിളവെടുപ്പ് പതിവിലും വൈകുമെന്ന അവസ്ഥയാണ്. ഹൈറേഞ്ച് ചരക്കുവരവ് വിൽപ്പനയ്ക്കെത്താൻ അൽപ്പം കാത്തിരിക്കേണ്ട സ്ഥിതിയാവും. മൂടലും അന്തരീക്ഷ താപനില കുറഞ്ഞതും തെക്കൻ കേരളത്തിൽ വിളവെടുപ്പ് വൈകിച്ചു. അതേസമയം തെക്കൻ ജില്ലകളിൽ നിന്നും സത്ത് നിർമാണത്തിന് ആവശ്യമായ ലൈറ്റ് പെപ്പർ നവംബറിൽ വിളവെടുപ്പ് നടന്നു. കൊച്ചിയിൽ പുതിയ കുരുമുളക് 32,500 ലും ഗാർബിൾഡ് 34,500 രൂപയിലുമാണ്.
അന്താരാഷ്ട്ര കുരുമുളക് വിപണിയിൽ ഇന്ത്യൻ ചരക്കിന് ആവശ്യക്കാരില്ല. ഇതര ഉത്പാദന രാജ്യങ്ങൾ ഇറക്കുന്ന വിലയേക്കാൾ ഉയർന്നുനിൽക്കുന്നതിനാലാണ് മലബാർ മുളകിന് വിദേശ ഡിമാന്റ് മങ്ങിയത്. വിയറ്റ്നാമിൽനിന്നുള്ള പുതിയ ചരക്കിനായി കാത്തുനിൽക്കുകയാണ് യുഎസ്, യൂറോപ്യൻ ബയറർമാർ. നിലവിൽ 2500-2700 ഡോളറാണ് വിയറ്റ്നാം മുളക് വിലയെങ്കിലും വിളവെടുപ്പ് ഉൗർജിതമാക്കുന്നതോടെ 1900-2200 ഡോളറിന് വരെ ഓഫർ ഇറങ്ങുമെന്നാണ് യുറോപ്യൻ ബയറർമാരുടെ നിഗമനം. ഇന്ത്യൻ കുരുമുളക് ടണ്ണിന് 5000 ഡോളറാണ്. ഇന്തോനേഷ്യ 2700 ഡോളറിനും ബ്രസീൽ 2500 ഡോളറിനും ശ്രീലങ്കൻ 3500 ഡോളറിനും കുരുമുളകിന് ആവശ്യപ്പെട്ടു.
റബർ അവധി വ്യാപാരത്തിലെ ചാഞ്ചാട്ടം റെഡി വിലയെ ബാധിച്ചു. കോവിഡ് രണ്ടാം ഘട്ട വ്യാപനം ആഗോള വ്യാവസായിക രംഗത്ത് പ്രതീക്ഷിക്കുന്ന വേഗത്തിൽ തിരിച്ചു വരവിന് അവസരം ഒരുക്കില്ലെന്ന വിലയിരുത്തലുകൾ ഉൗഹക്കച്ചവടക്കാരെ റബറിൽ വിൽപ്പനക്കാരാക്കി. ഇതോടെ മുഖ്യ ഉൽപാദന രാജ്യങ്ങൾ സമ്മർദ്ദത്തിൽ അകപ്പെട്ടത് റെഡി ചരക്ക് വില കുറച്ചു. ബാങ്കോക്കിൽ റബർ വില 16,253 രൂപയിൽ നിന്ന് 15,755 ലേയ്ക്ക് ഇടിഞ്ഞത് ഏഷ്യൻ മാർക്കറ്റുകളെ മൊത്തത്തിൽ തളർത്തി. സംസ്ഥാനത്ത് നാലാം ഗ്രേഡ് 15,200 ലും അഞ്ചാം ഗ്രേഡ് 13,50014,500 രൂപയിലും ഒട്ടുപാൽ 9800 ലും ലാറ്റക്സ് 10,200 രൂപയിലുമാണ്. കാലാവസ്ഥ അനുകൂലമായതോടെ റബർ ടാപ്പിംഗിന് രംഗം വീണ്ട ും സജീവമായി. എന്നാൽ മുഖ്യ വിപണികളിൽ ചരക്കു വരവ് പല അവസരത്തിലും കുറവായിരുന്നു.
എംസിഎക്സിൽ റബർ അവധി വില ഇടിയുമെന്നു മുൻവാരം സൂചിപ്പിച്ചത് ശരിവയ്ക്കുംവിധമാണ് നിരക്കു താഴ്ന്നത്. 15,575ൽ നിന്ന് ജനുവരി അവധിക്ക് 16,000 ലെ പ്രതിരോധം തകർക്കാൻ കഴിയാതെ വന്നതോടെ തളർന്ന വാരാന്ത്യം 15,000 ലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 15,091 രൂപയിലാണ്.
കർണാടകത്തിൽ പച്ച ഇഞ്ചി ഉത്പാദനം ഉയർന്നത് ചുക്കുവിലയെ സ്വാധീനിക്കാം. പല ഭാഗങ്ങളിലും പുതിയ ഇഞ്ചി തോട്ടങ്ങളിൽനിന്നും നീക്കുന്നുണ്ട്. ഭക്ഷ്യ ആവശ്യങ്ങൾക്കായി ഉത്തരേന്ത്യയിൽ നിന്നും അന്വേഷണങ്ങളുണ്ട ്. തെളിഞ്ഞ കാലാവസ്ഥ ലഭ്യമായാൽ ചുക്ക് സംസ്കരണത്തിലേക്ക് ഉത്പാദകർ ശ്രദ്ധതിരിക്കും. അറബ് രാജ്യങ്ങളിൽനിന്ന് ചുക്കിന് ഓർഡറുകൾ പ്രതീക്ഷിക്കുന്നു. മീഡിയം ചുക്ക് 28,500 ലും ബെസ്റ്റ് ചുക്ക് 30,000 രൂപയിലും സ്റ്റെഡിയാണ്.
നാളികേര വിളവെടുപ്പു മുന്നിൽക്കണ്ട ് തമിഴ്നാട്ടിലെ വൻകിട മില്ലുകാർ സ്റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. കാങ്കയത്ത് എണ്ണവില 18,175 ൽ മാറ്റമില്ലാതെ നീങ്ങുന്നു. അതേസമയം കൊച്ചിയിൽ വെളിച്ചെണ്ണ 19,250ൽനിന്ന് 19,200 ലേക്ക് താഴ്ന്നശേഷം പെടുന്നനെ 19,350 ലേക്ക് കയറിയെങ്കിലും ഉയർന്ന റേഞ്ചിൽ പിടിച്ചു നിൽക്കാൻ വിപണി ക്ലേശിച്ചു. കൊപ്ര 12,700 ലാണ്.
സ്വർണവില ഉയർന്നു. ആഭരണ വിപണികളിൽ 36,400 രൂപയിൽ വില്പനയാരംഭിച്ച പവൻ 37,000 വരെ കയറിയ ശേഷം 36,760 രൂപയിൽ ശനിയാഴ്്ച വ്യാപാരം നടന്നു. ഗ്രാമിന് വില 4595 രൂപ.
ന്യൂയോർക്കിൽ ട്രോയ് ഒൗണ്സ് സ്വർണവില 1828 ഡോളറിൽ നിന്ന് 1802 ഡോളർ വരെ ഇടിഞ്ഞ ശേഷം 1874 ഡോളറായി കയറി. ക്ലോസിംഗിൽ നിരക്ക് 1854 ഡോളറിലാണ്.