തിരുവാരൂർ: യുഎസിലെ ആദ്യ വനിതാ പ്രസിഡന്റായി കമല ഹാരിസ് ചുമതലയേറ്റപ്പോൾ ആഹ്ലാദപൂത്തിരികളുമായി തമിഴ്നാട്ടിലെ രണ്ട് ഗ്രാമങ്ങളും. കമലയുടെ മുത്തച്ഛൻ പി.വി. ഗോപാലൻ ജനിച്ച തിരുവാരൂരിലെ തുളസേന്തിരാപുരവും മുത്തശി രാജം ജനിച്ചുവളർന്ന പൈൻഗനാടിലും ഇന്നലെ ആഘോഷനിമിഷങ്ങളേറെയായിരുന്നു.
തുളസേന്തിരാപുരം ശ്രീ ധർമ ശാസ്താ സേവാഗ പെരുമാൾ ക്ഷേത്രത്തിൽ ബുധനാഴ്ച കമലയ്ക്കുവേണ്ടി പ്രത്യേക പൂജ നടന്നിരുന്നു. 1930 കളിൽ ജോലിയുമായി ബന്ധപ്പെട്ട് ഗോപാലനും ഭാര്യ രാജവും ചെന്നൈയിലേക്കു കുടിയേറിയിരുന്നുവെങ്കിലും ക്ഷേത്രത്തിലെ കാര്യങ്ങൾക്കെല്ലാം ഓടിയെത്താറുണ്ടായിരുന്നു. കമലയുടെ പേരിലും മുന്പ് ക്ഷേത്രത്തിലെ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്തിയിരുന്നു.
കമലയോടുള്ള സ്നേഹം പ്രകടിപ്പിക്കാനായി വീടുകളിലെല്ലാം ഇന്നലെ രാവിലെ വർണാഭമായ കോലങ്ങൾ തയ്യാറാക്കിയിരുന്നു.
മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതിനും ഗ്രാമവാസികൾ സമയം നീക്കിവച്ചു. യുഎസ് വൈസ്പ്രസിഡന്റ് പദവിയിലെത്തിയശേഷം അവർ ഗ്രാമത്തിലെത്തുന്നത് കാത്തിരിക്കുകയാണെന്ന് ഗ്രാമത്തലവൻ ജെ. സുധാകർ പറഞ്ഞു.
ചെന്നൈയിൽവച്ചാണ് കമലയുടെ അമ്മ ശ്യാമള ജനിക്കുന്നത്. 1958 ൽ തന്റെ പത്തൊന്പതാംവയസിൽ അവർ പഠനത്തിനായി യുഎസിലേക്കു പോയി. ജമൈക്കൻ വംശജനായ ഡൊണൾഡ് ജെ. ഹാരിസുമായി സൗഹൃദത്തിലായ അവർ 1963 ൽ വിവാഹിതരായി. പിറ്റേവർഷമാണ് കമലയുടെ ജനനം.
കമല ഹാരിസിന്റെ അമ്മയുടെ ജന്മനാട്ടിലും ആഹ്ലാദപൂത്തിരികൾ
12:07 AM Jan 21, 2021 | Deepika.com