വാഷിംഗ്ടൺ: അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡനും 49-ാം വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി ചൊവ്വാഴ്ച വാഷിംഗ്ടണിനെത്തിയ ബൈഡനും ഹാരിസും കോവിഡ്-19 സ്മാരകത്തിൽ ആദരാഞ്ജലിയർപ്പിക്കും. കോവിഡ് മൂലം മരിച്ച നാലു ലക്ഷത്തോളം അമേരിക്കക്കാർക്കായി ലിങ്കൺ സ്മാരത്തിലെ 400 ലൈറ്റുകൾ പ്രകാശിക്കും. ഇന്ന് രാവിലെ 11.30ന് (ഇന്ത്യൻ സമയം രാത്രി 10ന്) ആണ് സത്യപ്രതിജ്ഞാ ചടങ്ങ്.
കാപ്പിറ്റോൾ കലാപത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. യുഎസ് സുപ്രീംകോടതി ജഡ്ജി ജോൺ റോബർട്സിനു മുന്നിൽ ബൈഡൻ സത്യപ്രതിജ്ഞ ചെയ്യും. കമല ഹാരിസ് സുപ്രീംകോടതി ജഡ്ജി സോണിയ സോട്ടോമേയർ മുന്പാകെ സത്യവാചകം ചൊല്ലും. വൈസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയാണ് ആദ്യം നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങ് ടിവി ചാലനലുകൾ ലൈവായി സംപ്രേഷണം ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗിൽ പ്രഥമ വനിത ജിൽ ബൈഡൻ ആമുഖപ്രസംഗം നടത്തും.
നിയുക്ത പ്രസിഡന്റിന്റെ കാബിനറ്റിലേക്ക് ശിപാർശ ചെയ്ത പല നിയമനങ്ങൾക്കും ചൊവ്വാഴ്ച സെനറ്റ് അംഗീകാരം നൽകും. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും സത്യപ്രതിജ്ഞയ്ക്കുശേഷം സെനറ്റിലേക്ക് മൂന്ന് ഡെമോക്രാറ്റുകൾ സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ സെനറ്റിൽ ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കൻസിന്റെയും അംഗബലം തുല്യമാകും (അന്പതു വീതം). സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി കാപ്പിറ്റോൾ ഹില്ലിലും പരിസരത്തും ഇരുപത്തയ്യായിരത്തോളം നാഷണൽ ഗാർഡുമാരെയും ആയിരക്കണക്കിനു പോലീസു കാരെയും മറ്റ് സുരക്ഷാ ഏജന്റുമാരെയും വിന്യസിച്ചു. സത്യപ്രതിജ്ഞ നടക്കുന്ന കാപ്പിറ്റോൾ ഹിൽ, വൈറ്റ് ഹൗസ്, പെൻസിൽവേനിയ അവന്യു എന്നിവിടങ്ങളിൽ എട്ട് അടി ഉയരത്തിൽ ഇരുന്പു ബാരിക്കേഡുകൾ സ്ഥാപിച്ചു. പ്രധാന റോഡുകളിൽ വൈദ്യുതവേലികൾ സ്ഥാപിച്ചിട്ടുണ്ട്.
ബൈഡന്റെയും കമലയുടെയും വിജയം സാക്ഷ്യപ്പെടുത്തുന്നതിനായി ജനുവരി ആറിന് കാപ്പിറ്റോൾ മന്ദിരത്തിൽ ചേർന്ന യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനം ട്രംപ് അനുകൂലികൾ അലങ്കോലമാക്കിയിരുന്നു. കലാപത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേരാണു മരിച്ചത്.
ജോ ബൈഡന്റെ സത്യപ്രതിജ്ഞ ഇന്ന്
12:14 AM Jan 20, 2021 | Deepika.com