വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ സുരക്ഷ ശക്തമാക്കി. സായുധകലാപവും സത്യപ്രതിജ്ഞാ ചടങ്ങിനു നേരേ ആക്രമണവും ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്.
നഗരത്തിൽ വൈറ്റ് ഹൗസിലേക്കുള്ള പ്രധാന റോഡുകളിൽ സുരക്ഷ വർധിപ്പിച്ചു. റോഡുകളിൽ വൈദ്യുതവേലികൾ സ്ഥാപിച്ചു. ഇരുപത്തയ്യായിരത്തോളം നാഷണൽ ഗാർഡുമാരെയും ആയിരക്കണക്കിനു പോലീസു കാരെയും മറ്റ് സുരക്ഷാ ഏജന്റുമാരെയും വാഷിംഗ്ടണിൽ വിന്യസിച്ചു. സത്യപ്രതിജ്ഞ നടക്കുന്ന കാപ്പിറ്റോൾ ഹിൽ, വൈറ്റ് ഹൗസ്, പെൻസിൽവേനിയ അവന്യു എന്നിവിടങ്ങളിൽ എട്ട് അടി ഉയരത്തിൽ ഇരുന്പു ബാരിക്കേഡുകൾ സ്ഥാപിച്ചു.
ബൈഡന്റെയും കമലയുടെ യും വിജയം സാക്ഷ്യപ്പെടുത്തുന്നതിനായി ജനുവരി ആറിന് കാപ്പിറ്റോൾ മന്ദിരത്തിൽ ചേർന്ന യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനം ട്രംപ് അനുകൂലികൾ അലങ്കോലമാക്കിയിരുന്നു. കലാപത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേരാണു മരിച്ചത്.
വാഷിംഗ്ടൺ ഡിസിയിലെ മജസ്റ്റിക് നാഷണൽ മാൾ പരിസരത്ത് 4,000 സുരക്ഷാ സൈനികരെ വിന്യസിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാൻ ആയിരങ്ങൾ ഇവിടെ ഒത്തുകൂടും. അന്പതു സ്റ്റേറ്റുകളുടെ ആസ്ഥാനത്തും സുരക്ഷ വർധിപ്പിച്ചു. വാഷിംഗ്ടൺ ഡിസിയിലും അന്പതു സംസ്ഥാന തലസ്ഥാനങ്ങളിലും ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് എഫ്ബിഐ
മുന്നറിയിപ്പു നൽകി. സുരക്ഷാ ഗാർഡുകളിൽനിന്നു പോലും ആക്രമണമുണ്ടായേക്കാം.
ഇതിനിടെ, ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കൈവശം വച്ചിരുന്ന രണ്ടു പേരെ സൈന്യം അറസ്റ്റ് ചെയ്തു. തോക്ക്, മൂന്ന് മാഗസീൻ, 37 തിര എന്നിവയുമായി വെർജീനിയ സ്വദേശിയായ ഇരുപത്തിരണ്ടുകാരനെ കാപ്പിറ്റോൾ ഹില്ലിനു സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാ സേനാംഗമാണെന്നു പറഞ്ഞെത്തിയ യുവതിയെ ചെക്ക്പോസ്റ്റിൽ സൈന്യം തടഞ്ഞിരുന്നു. സത്യപ്രതിജ്ഞാ വേദിയിൽനിന്നുതന്നെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നു വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോൺ കെലീൻ പറഞ്ഞു.
സത്യപ്രതിജ്ഞ: വാഷിംഗ്ടണിൽ കനത്ത സുരക്ഷ
11:48 PM Jan 18, 2021 | Deepika.com