മഴ റബർ ടാപ്പിംങ് രംഗത്ത് പ്രതിസന്ധി ഉളവാക്കി, രാജ്യാന്തര മാർക്കറ്റിൽ ഷീറ്റ് വില ഉയർന്നു. ആഭ്യന്തര വ്യാപാരികളിൽനിന്നും കുരുമുളകിന് ആവശ്യം ഉയർന്നില്ല. നാളികേരോത്്പന്നങ്ങൾക്ക് തളർച്ച. രാജ്യാന്തര വിപണിക്ക് ഒപ്പം കേരളത്തിൽ സ്വർണ വില താഴ്ന്നത് വിവാഹ പാർട്ടികളെ ആകർഷിച്ചു.
കാലാവസ്ഥാ മാറ്റം മൂലം പല ഭാഗങ്ങളിലും റബർ ടാപ്പിംഗിന് അടിക്കടി തടസപ്പെട്ടു. കർഷകരും സ്റ്റോക്കിസ്റ്റുകളും ഷീറ്റ് നീക്കം നിയന്ത്രിച്ചിട്ടും ടയർ ലോബി നിരക്ക് ഇടിച്ചു. സീസണ് കാലയളവായതിനാൽ കുറഞ്ഞ വിലയ്ക്ക് ഷീറ്റ് ശേഖരിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ടയർ ലോബിയെങ്കിലും ഏതാനും ആഴ്ചകളായി മുഖ്യ വിപണികളിൽ ചരക്കുവരവ് നാമമാത്രമാണ്.
ആഭ്യന്തര വിദേശ അവധി വ്യാപാരത്തിലെ ചാഞ്ചാട്ടം റെഡി വിലയിൽ അസ്ഥിരത ഉളവാക്കുന്നതും വിൽപ്പനക്കാരെ പിന്നോക്കം വലിയാൻ പ്രേരിപ്പിച്ചു. ഇതിനിടയിൽ ബാങ്കോക്കിൽ റബർ വില കയറി ഇറങ്ങിയത് മൂലം സംസ്ഥാനത്ത് നാലാം ഗ്രേഡ് 15,200ൽനിന്ന് 14,900 ലേക്ക് താഴ്ന്നു, എന്നാൽ വാരാവസാനം രാജ്യാന്തര വില വീണ്ടും ഉയർന്നതോടെ കൊച്ചിയിൽ മികച്ചയിനം ഷീറ്റ് വില 15,100 ലേക്ക് തിരിച്ചു കയറി. അഞ്ചാം ഗ്രേഡ് റബർ 14,100 ലും ലാറ്റക്സ് 10,000 രൂപയിലുമാണ്.
വാരമധ്യത്തോടെ മഴ പൂർണമായി പിന്മാറുമെന്ന കാലാവസ്ഥാ വിലയിരുത്തൽ കണക്കിലെടുത്താൽ മുന്നിലുള്ള ആഴ്ചകളിൽ റബർവെട്ട് വീണ്ടും സജീവമാകും. എംസിഎക്സിൽ റബർ ജനുവരി അവധി 15,650 രൂപ വരെ ഉയർന്നു. വിപണിയുടെ പ്രതിദിന ചാർട്ടിൽ 16,000 രൂപയിൽ പ്രതിരോധമുള്ളതിനാൽ ഉയർന്ന റേഞ്ചിൽ വിൽപ്പന സമ്മർദത്തിന് ഇടയുണ്ട്. വാരാവസാനം നിരക്ക് 15,575 രൂപയിലാണ്.
അന്താരാഷ്ട്ര കുരുമുളക് മാർക്കറ്റിലെ ചലനങ്ങൾ യുഎസ് -യൂറോപ്യൻ ബയ്യർമാർ നിരീക്ഷിക്കുന്നു, എന്നാൽ പുതിയ കച്ചവടങ്ങൾ ഉറപ്പിച്ചതായി സൂചനയില്ല. വിയറ്റ്നാമിൽ സീസണ് അടുത്തിനാൽ അവർ ക്വട്ടേഷൻ നിരക്ക് താഴ്ത്തുമെന്ന പ്രതീക്ഷയിലാണ് യുറോപ്യൻ രാജ്യങ്ങൾ. ഈസ്റ്റർ വരെയുള്ള കാലയളവിലേക്കു വേണ്ട കച്ചവടങ്ങൾക്ക് മുന്നിലുള്ള ആഴ്ചകളിൽ ഉറപ്പിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് വിയറ്റ്നാം. അവരുടെ വില ടണ്ണിന് 2700 ഡോളറാണ്. ഇന്ത്യൻ കുരുമുളക് ടണ്ണിന് 5000 ഡോളറാണ്. ഇന്തോനേഷ്യ 2700 ഡോളറിനും ബ്രസീൽ 2500 ഡോളറിനും ശ്രീലങ്കൻ 3500 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു.
ഒൗഷധ വ്യവസായികളും കറിമസാല നിർമാതാക്കളും ജാതിക്ക, ജാതിപത്രിയിൽ താത്പര്യം നിലനിർത്തിയെങ്കിലും വിലയിൽ മാറ്റമില്ല. മധ്യകേരളത്തിലെ വിപണികളിൽ ചരക്കുവരവ് കുറവാണ്. ജാതിക്ക തൊണ്ടൻ 250-280, തൊണ്ടില്ലാത്തത് 450-525, ജാതിപത്രി 1300-1400 രൂപ.
പാം ഓയിൽ ഇറക്കുമതി ഡ്യൂട്ടിയിൽ നവംബറിൽ വരുത്തിയ ഇളവിനെത്തുടർന്ന് ഡിസംബറിൽ ഇറക്കുമതി ഉയർന്നു. പാചകയെണ്ണകളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രം വരുത്തിയ നടപടികൾ പക്ഷേ നാളികേര കർഷകരെ ബാധിച്ചില്ല. വെളിച്ചെണ്ണ വില പിന്നിട്ട രണ്ട് മാസമായി ഉയർന്നതിനാൽ കൊപ്രയ്ക്ക് ആകർഷകമായ വില ഉറപ്പുവരുത്താനായി. നവംബറിനെ അപേക്ഷിച്ച് ഡിസംബറിൽ പാം ഓയിൽ ഇറക്കുമതി 18 ശതമാനം ഉയർന്ന് ഏഴര ലക്ഷം ടണ്ണിലെത്തി.