വാഷിംഗ്ടൺ ഡിസി: കാപ്പിറ്റോൾ കലാപത്തിനു പ്രേരണ നല്കിയെന്ന കുറ്റം ചുമത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കോൺഗ്രസിന്റെ അധോസഭയായ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു. ഇതോടെ രണ്ടുവട്ടം ഇംപീച്ച്മെന്റ് നേരിട്ട യുഎസ് പ്രസിഡന്റെന്ന കുപ്രസിദ്ധി ട്രംപിനു സ്വന്തം.
അതേസമയം, ഇംപീച്ച്മെന്റ് നടപടികൾ പൂർത്തിയായിട്ടില്ല. ജനപ്രതിനിധിസഭ ചുമത്തിയ കുറ്റത്തിൽ ഉപരിസഭയായ സെനറ്റിൽ വിചാരണയും തുടർന്നു വോട്ടെടുപ്പും നടക്കേണ്ടതുണ്ട്. ട്രംപിന്റെ കാലാവധി തീരുന്ന ബുധനാഴ്ചയ്ക്കകം ഇതൊന്നും നടക്കില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ തോൽപ്പിച്ച ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്താൻ കഴിഞ്ഞ ബുധനാഴ്ച കാപ്പിറ്റോൾ മന്ദിരത്തിൽ കോൺഗ്രസ് സമ്മേളിക്കവേ ട്രംപിന്റെ അനുയായികൾ ഇരച്ചുകയറി നടത്തിയ അക്രമങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള പരാമർശങ്ങളും, കലാപത്തിനു മുന്പായി അനുയായികളോടു നടത്തിയ പ്രസംഗവുമാണ് അക്രമത്തിനു വഴിവച്ചതെന്ന് ഇംപീച്ച്മെന്റ് പ്രമേയത്തിൽ ആരോപിക്കുന്നു.
ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ 197-നെതിരേ 232 വോട്ടുകൾക്കാണ് ട്രംപ് ഇംപീച്ച് ചെയ്യപ്പെട്ടത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽപ്പെട്ട 10 അംഗങ്ങളും അനുകൂലിച്ചു വോട്ട് ചെയ്തു. വോട്ടെടുപ്പിനു മുന്പായുള്ള ചർച്ചയിൽ റിപ്പബ്ലിക്കന്മാർ ട്രംപിനെ പ്രതിരോധിക്കാൻ കൂട്ടാക്കിയില്ല. അതേസമയം രാജ്യത്തിന്റെ ഐക്യത്തിനായി, ഇംപീച്ച്മെന്റ് ഒഴിവാക്കാവുന്നതാണെന്നു ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
സെനറ്റിൽ ഇംപീച്ച്മെന്റ് പാസാകാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. 100 അംഗ സഭയിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും 50 വീതമാണുള്ളത്. ഇംപീച്ച്മെന്റ് പാസാകാൻ 17 റിപ്പബ്ലിക്കമാരുടെകൂടി പിന്തുണ വേണ്ടിവരും. ഇരുപതോളം റിപ്പബ്ലിക്കൻമാർ ഇതിനു തയാറാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ട്രംപിനു റിപ്പബ്ലിക്കൻ പാർട്ടിയിലുള്ള പിടി ഇല്ലാതാക്കാനുള്ള അവസരമായി ഇംപീച്ച്മെന്റിനെ ഉപയോഗപ്പെടുത്താനാണു ചില നേതാക്കളുടെ നീക്കം.
സെനറ്റിൽ ട്രംപ് ഇംപീച്ച് ചെയ്യപ്പെട്ടാൽ അദ്ദേഹത്തിനു പൊതുപദവികളിൽ വിലക്കേർപ്പെടുത്തുന്ന പ്രമേയവും വോട്ടിനിടും. ഇത് 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ട്രംപിന്റെ മോഹങ്ങൾക്കു തിരിച്ചടിയാകും.
ജോ ബൈഡനെതിരേ അന്വേഷണം നടത്താൻ യുക്രെയിനെ പ്രേരിപ്പിച്ച ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്ന കുറ്റത്തിന് 2019 ഡിസംബറിൽ ജനപ്രതിനിധിസഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. എന്നാൽ സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
ജനപ്രതിനിധിസഭ ട്രംപിനെ ഇംപീച്ച് ചെയ്തു
11:46 PM Jan 14, 2021 | Deepika.com