ഡമാസ്കസ്: ഇസ്രേലി വ്യോമസേന ചൊവ്വാഴ്ച രാത്രി സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ 40 മരണം. ഒന്പതു സിറിയൻ പട്ടാളക്കാരും പട്ടാളത്തെ സഹായിക്കുന്ന 31 വിദേശ പോരാളികളുമാണു കൊല്ലപ്പെട്ടതെന്നു സിറിയൻ ഒബ്സർവേറ്ററി സംഘടന അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 18 സ്ഥലങ്ങളിലാണു വ്യോമാക്രമണമുണ്ടായത്. 2018 ജൂണിൽ സിറിയൻ സർക്കാരിനെ അനുകൂലിക്കുന്ന 55 പോരാളികളെ വധിച്ച ആക്രമണത്തിനുശേഷം ഇത്രയും വിപുലവും ശക്തവുമായ ആക്രമണം ഇസ്രയേൽ സിറിയയിൽ നടത്തുന്നത് ആദ്യമാണ്.
സിറിയൻ മാധ്യമങ്ങൾ ആക്രമണം സ്ഥിരീകരിച്ചു. ദെയ്ർ ഇസോർ പട്ടണവും അൽബു കമാൽ മേഖലയുമാണ് ആക്രമിക്കപ്പെട്ടതെന്ന് അവർ അറിയിച്ചു.
കൊല്ലപ്പെട്ട വിദേശപോരാളികളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ലബനനിലെ ഹിസ്ബുള്ളയും ഇറേനിയൻ-അഫ്ഗാൻ പോരാളികൾ അംഗമായ ഫാത്തിമിദ് ബ്രിഗേഡും ആക്രമണം നടന്ന മേഖലയിൽ സജീവമാണ്.
ഇസ്രയേൽ വ്യോമാക്രമണം; സിറിയയിൽ 40 മരണം
12:00 AM Jan 14, 2021 | Deepika.com