ബെയ്ജിംഗ്: കൊറോണ വൈറസിന്റെ ഉദ്ഭവം കണ്ടെത്താൻ ലോകാരോഗ്യ സംഘടന നിയോഗിച്ച സംഘത്തിനു ചൈന പ്രവേശനാനുമതി നല്കി. പത്തംഗ സംഘം വ്യാഴാഴ്ച ചൈനയിലെത്തുമെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് ഴാവോ ലിജിയാൻ അറിയിച്ചു.
അതേസമയം, രണ്ടാഴ്ച ക്വാറന്റൈനിൽ കഴിഞ്ഞശേഷമേ സംഘത്തിനു വുഹാനിലേക്കു പോകാൻ കഴിയൂ. മധ്യചൈനയിലെ ഈ നഗരത്തിൽനിന്നാണു ലോകം മുഴുവൻ വൈറസ് പടർന്നത്.
കഴിഞ്ഞയാഴ്ച സംഘം എത്തേണ്ടിയിരുന്നതാണ്. എന്നാൽ, അന്തിമനിമിഷം ചൈന പ്രവേശനാനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് ലോകാരോഗ്യ സംഘടന കർശന നിലപാട് സ്വീകരിച്ചു.
പഴിചാരാനായി ആരെയെങ്കിലും കണ്ടെത്തുകയല്ല അന്വേഷണത്തിന്റെ ലക്ഷ്യമെന്നും രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും സംഘടന വ്യക്തമാക്കി.
കോവിഡ് ഉദ്ഭവം: അന്വേഷണസംഘം വ്യാഴാഴ്ച ചൈനയിൽ
11:54 PM Jan 12, 2021 | Deepika.com