വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് സ്ഥാനം ജനുവരി 20ന് ഒഴിയുന്നതിനു മുന്പ് ഡോണൾഡ് ട്രംപ് സ്വയം മാപ്പു നൽകുമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈറ്റ് ഹൗസിൽനിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുറത്താക്കാൻ ഡെമോക്രാറ്റുകൾ ശ്രമിക്കുന്നതിനിടെയാണു തനിക്കും കൂട്ടാളികൾക്കും മാപ്പ് നൽകാൻ ട്രംപ് ഒരുങ്ങുന്നത്.
യുഎസ് പ്രസിഡന്റ് ഒരു വ്യക്തിക്ക് മാപ്പ് നൽകിയാൽ അയാൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കരുതെന്നാണ് യുഎസ് ഭരണഘടനയിൽ പറയുന്നത്. ഈ ആനുകൂല്യം മുതലാക്കി നികുതിവെട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽനിന്ന് രക്ഷപ്പെടാനാണ് ട്രംപ് ശ്രമിക്കുന്നത്. സ്വയം മാപ്പ് നൽകുന്നതു സംബന്ധിച്ച നിയമവശങ്ങൾ പ്രസിഡന്റ് തേടിയതായി ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നവംബർ മൂന്നിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മുതൽ സ്വയം മാപ്പ് നൽകുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നുണ്ട്. മക്കളായ ഇവാങ്ക, എറിക്, ഡോണൾഡ് ട്രംപ് ജൂണിയർ, മരുമകൻ ജറാദ് കുഷ്നർ, ന്യൂയോർക്ക് സിറ്റി മുൻ മേയർ റൂഡി ജ്ജുലിയാനി എന്നിവർക്കും പൊതുമാപ്പ് നൽകിയേക്കുമെന്ന് ന്യൂയോർക്ക് ടൈംസും വാഷിംഗ്ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്തു. സ്വയം മാപ്പ് നൽകിയാൽ, അപ്രകാരം ചെയ്യുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റാവും ട്രംപ്. യുഎസ് ചരിത്രത്തിൽ മാപ്പ് ലഭിച്ച ആദ്യ പ്രസിഡന്റ് റിച്ചാർഡ് നിക്സനാണ്. വാട്ടർഗേറ്റ് സംഭവത്തിൽ പെട്ട് അധികാരം നഷ്ടപ്പെട്ട നിക്സന് വൈസ് പ്രസിഡന്റ് ജറാൾഡ് ഫോഡ് മാപ്പ് നൽകിയികുന്നു.
ട്രംപ് സ്വയം മാപ്പു നൽകുമെന്ന് യുഎസ് മാധ്യമങ്ങൾ
12:36 AM Jan 09, 2021 | Deepika.com