വാഷിംഗ്ടണ് ഡിസി: കാപ്പിറ്റോളിലേക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുകൂലികൾ ഇരച്ചുകയറി കലാപം നടത്തിയതിനു പിന്നാലെ ട്രംപിനെ അധികാരത്തിൽനിന്നു നീക്കാൻ കാബിനറ്റ് ശ്രമിക്കുന്നതായി റിപ്പോർട്ട്. ഭരണഘടനയുടെ 25-ാം ഭേദഗതി അനുസരിച്ച് ട്രംപിനെ അധികാരത്തിൽനിന്നു നീക്കാനാണ് ആലോചിക്കുന്നത്.
യുഎസ് പ്രസിഡന്റിന് ഭരണപരമായ ഉത്തരാവദിത്വം നിർവഹിക്കാൻ സാധിക്കാതെ വരുന്പോൾ വൈസ് പ്രസിഡന്റിനും കാബിനറ്റ് അംഗങ്ങൾക്കും പ്രസിഡന്റിനെ തൽസ്ഥാനത്തുനിന്ന് നീക്കാൻ കഴിയും എന്നാണ് ഭേദഗതി.
വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ നേതൃത്വത്തിൽ കാബിനറ്റ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി പ്രസിഡന്റിനെ പുറത്താക്കണം. ട്രംപിന്റെ നിയന്ത്രണങ്ങൾ നഷ്ടപ്പെട്ടെന്നും ഭരണഘടനയുടെ 25-ാം ഭേദഗതി പ്രയോഗിക്കേണ്ടിവരുമെന്നും റിപ്പബ്ളിക്കൻ നേതാക്കൾ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
പ്രസിഡന്റിനെ പുറത്താക്കാനുള്ള നീക്കങ്ങൾ റിപ്പബ്ളിക്കൻ പാർട്ടി ആരംഭിച്ചതായി സിബിഎസ്, എബിസി ചാനലുകൾ റിപ്പോർട്ട് ചെയ്തു. നവംബർ മൂന്നിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അഴിമതി നടത്തിയതിനാൽ തോറ്റുപോയി എന്നാണ് ട്രംപിന്റെ വാദം. ഇലക്ടർ കോളജ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ജനുവരി ആറിന് കാപ്പിറ്റോളിലെത്താൻ ട്രംപ്, അനുകൂലികളോട് ആഹ്വാനം ചെയ്തിരുന്നു.
പുതിയ പ്രസിഡന്റായി ഡൊമോക്രാറ്റിക് നേതാവ് ജോ ബൈഡൻ സ്ഥാനമേൽക്കാൻ രണ്ടാഴ്ച മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാൽ ഭരണഘടനയുടെ 25-ാം അനുച്ഛേദം പ്രയോഗിക്കണമെന്നാണ് ഡെമോക്രാറ്റുകൾ വാദിക്കുന്നത്. ഭരണഘടനാ ഭേദഗതി പ്രയോഗിച്ച് ട്രംപിനെ അധികാരത്തിൽനിന്നു നീക്കണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന് കത്ത് നൽകിയിട്ടുണ്ട്.
2020 തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തനിക്കു മാനസികമായി സാധിക്കുന്നില്ലെന്ന് ബുധനാഴ്ച ട്രംപ് പ്രസംഗിച്ചിരുന്നു. ഇക്കാര്യവും പെൻസിന് അയച്ച കത്തിൽ ഡെമോക്രാറ്റുകൾ സൂചിപ്പിച്ചിട്ടുണ്ട്.
ട്രംപിനെ അധികാരത്തിൽനിന്നു നീക്കിയേക്കുമെന്നു റിപ്പോർട്ട്
02:24 AM Jan 08, 2021 | Deepika.com