ഇസ്ലാമാബാദ്: പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച കുൽഭൂഷൻ ജാദവിന് അഭിഭാഷക സഹായം നൽകുന്ന കാര്യത്തിൽ ഇസ്ലാമാബാദ് ഹൈക്കോടതിയെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയ നിലപാട് അറിയിക്കുമെന്ന് അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചീഫ് ജസ്റ്റീസ് അതാർ മിനള്ള, ജസ്റ്റീസ് ഫറൂഖ്, ജസ്റ്റീസ് മിനഗുൾ ഹസൻ ഔറംഗസേബ് എന്നിവരുൾപ്പെട്ട ഇസ്ലാമാബാദ് ഹൈക്കോടതി ബെഞ്ചിനു മുന്നിൽ ഇന്ത്യക്കായി ഹാജരായ ബാരിസ്റ്റർ ഷാനവാസ് നൂൺ ആണ് ഇക്കാര്യം അറിയിച്ചത്. ജാദവിന് അഭിഭാഷകനെ നിയമിക്കുന്ന കാര്യത്തിൽ ഇന്ത്യയുടെ നിലപാട് അലുവാലിയ കോടതിയെ അറിയിക്കുമെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് നടപ്പിലാക്കാൻ, ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള അഭിപ്രായത്തിനായി ഇസ്ലാമാബാദ് കോടതി കാത്തിരിക്കുകയാണെന്ന് ജസ്റ്റീസ് മിനള്ള പറഞ്ഞു. ഇന്ത്യക്കുവേണ്ടി കോടതിയിൽ നയതന്ത്രപ്രതിനിധി ഹാജരാകുന്നുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഡെപ്യൂട്ടി കമ്മീഷണർ കോടതിയിൽ വരുന്നത് സ്വാഗതാർഹമാണ്. എന്നാൽ, ജാദവിനായി അഭിഭാഷകനെ ഏർപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് അറ്റോർണി ജനറൽ ഖാലിദ് ജാദവ് ഖാൻ പറഞ്ഞു. റിട്ട. നേവി ഉദ്യോഗസ്ഥനായ ജാദവിനെ ചാരിവൃത്തിയാരോപിച്ച് 2017 ഏപ്രിലിൽ പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വധിച്ചു. പട്ടാളക്കോടതി വിധിക്കെതിരേ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. കേസിൽ പിനർവിചാരണ വേണമെന്നും ജാദവിന് അഭിഭാഷക സഹായം നൽകണമെന്നും 2019 ജൂലൈയിൽ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചു.
ചാരവൃത്തിയാരോപിച്ച് പാക്കിസ്ഥാൻ പിടികൂടിയ ഇസ്മയിൽ സമ്മയുടെ കാര്യവും ഇന്ത്യക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഇസ്മാബാദ് കോടതിയെ അറിയിച്ചു. ഇന്ത്യ-പാക് അതിർത്തിയിൽ ഗുജറാത്തിലെ കച്ച് ജില്ലയിലെ ദിനാര ഗ്രാമവാസിയായ ഇസ്മയലിനെ 2008 ആണ് കാണാതായത്. കന്നുകാലിയെ മേയ്ക്കുന്നതിനിടെ അബദ്ധത്തിൽ അതിർത്തി കടന്നാണ് ഇയാൾ പാക്കിസ്ഥാനിലെത്തി. ചാരവൃത്തിയാരോപിച്ച് പാക്കിസ്ഥാൻ ഇസ്മയിലിനു 2011 ഒക്ടോബർ 11ന് അഞ്ചു വർഷം തടവ് വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയായിട്ടും ഇയാൾ ജയിലിൽ കഴിയുകയാണ്.
ഇസ്മയിലിന്റെ കേസ് ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. അടുത്ത വിചാരണ നടക്കുന്ന ജനുവരി 14ന് മുന്പായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുൽഭൂഷൻ ജാദവിനു നിയമസഹായം; ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പാക് കോടതിയെ നിലപാട് അറിയിക്കും
12:40 AM Dec 03, 2020 | Deepika.com