വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന കൺസിസ്റ്ററിയിൽ 13 പേരെക്കൂടി കർദിനാൾ പദവിയിലേക്ക് ഉയർത്തി. അമേരിക്കയിൽനിന്നുള്ള ആഫ്രിക്കൻ വംശജനായ ആദ്യ കർദിനാളായ വാഷിംഗ്ടൺ ആർച്ച് ബിഷപ് വിൽട്ടൺ ഗ്രിഗറി ഇവരിലുൾപ്പെടുന്നു.
റുവാണ്ട, ചിലി, ഫിലിപ്പൈൻസ്, യുഎസ്എ, ഇറ്റലി, മെക്സിക്കോ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് പുതിയ കർദിനാൾമാർ.കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുപേർ സ്വദേശത്തിരുന്നാണു ചടങ്ങിൽ പങ്കെടുത്തത്.
""എന്നെ അനുഗമിക്കുക'' എന്ന യേശുവചനം പിഞ്ചെല്ലാനുള്ള ആഹ്വാനംതന്നെയാണ് എല്ലാ യേശുശിഷ്യർക്കുമെന്നതുപോലെ കർദിനാൾമാർക്കുമുള്ളതെന്ന് ഫ്രാൻസിസ് മാർപാപ്പ പുതിയ കർദിനാൾമാരെ ഓർമപ്പെടുത്തി. ജെറുസലേമിലേക്കുള്ള യേശുവിന്റെ യാത്ര കണ്ട് ശിഷ്യന്മാർക്ക് അദ്ഭുതവും ഭയവുമുണ്ടായി. പീഡാസഹനത്തിന്റെ ഈ പാത ഇന്നും യേശുശിഷ്യനു പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.ഇതല്ലാതെ മറ്റൊരു പാതയില്ല. ഈ പാതയിൽ ചരിക്കാൻ മാനസാന്തരം ആവശ്യമാണ്.
പുതിയ കർദിനാൾമാരിൽ ഒമ്പതുപേർ 80 വയസിൽ താഴെയുള്ളവരാണ്. മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാൻ ഇവർക്കാണ് അവകാശം. ഇപ്പോൾ 80 വയസിൽ താഴെയുള്ള 128 കർദിനാൾമാരിൽ 73 പേരെയും നിയമിച്ചതു ഫ്രാൻസിസ് മാർപാപ്പയാണ്.
കത്തോലിക്കാസഭയിൽ 13 കർദിനാൾമാർകൂടി
12:18 AM Nov 29, 2020 | Deepika.com