വിയന്ന: “ക്രൈസ്തവർക്ക് മരണം’’ എന്നു ഭീഷണിപ്പെടുത്തിയും ഭീകരവാദ കൊലപാതകങ്ങൾ മഹത്വവത്കരിച്ചും വിയന്ന നഗരമധ്യത്തിലെ ഒരു സർക്കാർ കെട്ടിടത്തിൽ ചുവരെഴുത്തു പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് വിയന്നയിലെ ക്രൈസ്തവ ദേവാലയങ്ങൾക്കുള്ള സുരക്ഷ വർധിപ്പിച്ചു. ഈ കെട്ടിടവും തുടർന്നു ലോകവും തങ്ങളുടേതായിത്തീരുമെന്ന അവകാശവാദവും ചുവരെഴുത്തിലുണ്ട്.
നവംബർ രണ്ടാം തീയതി വിയന്നയിൽ കൂട്ടക്കൊലപാതകം നടത്തിയ ഭീകരനു കരുണ ലഭിക്കട്ടെ എന്നും എഴുത്തിലുണ്ട്.
ചുവരെഴുത്തിൽ അക്ഷരപ്പിശകുള്ളതിനാൽ തദ്ദേശ ഭാഷയായ ജർമൻ പഠിച്ചു തുടങ്ങിയ അഭയാർഥിയായിരിക്കണം എഴുതിയത് എന്നു പോലീസ് ഊഹിക്കുന്നു.
ചുവരെഴുത്തിനു പിന്നിൽ ആരാണെന്നു കണ്ടെത്താൻ പോലീസ് അന്വേഷണമാരംഭിച്ചു. ഐഎസ് അനുഭാവികളാണോ അതോ മുസ്ലിംകളെ അപമാനിക്കാൻ ആരെങ്കിലുമാണോ ഇതിനു പിന്നിലുള്ളതെന്നു പോലീസ് പരിശോധിച്ചുവരികയാണ്.
നവംബർ രണ്ടിലെ കൂട്ടക്കൊലപാതകത്തിനുശേഷം, വിയന്നയിലെ റൂപ്പെർട്ട് പള്ളിയിൽ പ്രാർഥിച്ചുകൊണ്ടിരുന്ന യുവജനപ്രസ്ഥാനത്തിലെ 17 പേരെയും വകവരുത്താൻ ഭീകരവാദി ഉദ്ദേശിച്ചിരുന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്. തലനാരിഴയ്ക്കാണ് അതൊഴിവായത്. സമാനതകളില്ലാത്ത ക്രൂരതയാണ് നവംബർ രണ്ടിനു വിയന്നയിൽ അരങ്ങേറിയതെന്ന് ആഭ്യന്തരമന്ത്രി കാൾ നേഹാമ്മർ പറഞ്ഞു. അതിനുശേഷം പള്ളികൾക്ക് സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഭീകരർ ഇനിയും അക്രമങ്ങൾക്കു തുനിഞ്ഞേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കിയതായി ഓസ്ട്രിയൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്രൈസ്തവർക്കു വധഭീഷണിയുമായി വിയന്നയിൽ ചുവരെഴുത്ത്
12:18 AM Nov 29, 2020 | Deepika.com