ഇസ്ലാമാബാദ്: മാനഭംഗക്കുറ്റവാളികൾക്ക് രാസവന്ധ്യംകരണ ശിക്ഷയ്ക്കും മാനഭംഗക്കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കാനുമുള്ള രണ്ട് ഓർഡിനൻസുകൾക്കു പാക്കിസ്ഥാൻ കാബിനറ്റ് അംഗീകാരം നൽകി. നിയമമന്ത്രി ഫറൂഖ് നസീം അധ്യക്ഷനായ നിയമകാര്യ കാബിനറ്റ് മാനഭംഗവിരുദ്ധ (അന്വേഷണവും വിചാരണയും) ഓർഡിനൻസ് 2020, ക്രിമിനൽ നിയമം (ഭേദഗതി) ഓർഡിനൻസ് 2020 എന്നിവയ്ക്കു വ്യാഴാഴ്ച അംഗീകാരം നൽകി.
ഇരു ഓർഡിനൻസുകൾക്കും ചൊവ്വാഴ്ച കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയിരുന്നതായി ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്തു. പുതിയ നിയമനുസരിച്ച്, കുറ്റവാളിയെന്നു തെളിഞ്ഞാൽ അവരുടെ സമ്മതപ്രകാരമായിരിക്കും വന്ധ്യംകരണം നടത്തുക. അന്താരാഷ്ട്ര നിയമമനുസരിച്ച് ഒരാളുടെ സമ്മതപ്രകാരം മാത്രമേ വന്ധ്യംകരണം നടത്താവൂ എന്ന് നിയമമന്ത്രി നസീം പറഞ്ഞു. സമ്മതമില്ലാതെ ശിക്ഷ നടപ്പാക്കാൻ ശ്രമിച്ചാൽ കുറ്റവാളിക്കു കോടതിയെ സമീപിക്കാമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.
വന്ധ്യംകരണ ശിക്ഷയ്ക്കു വിസമ്മതിക്കുന്ന കുറ്റവാളിക്കു പാക്കിസ്ഥാൻ പീനൽ കോഡ് (പിപിസി) പ്രകാരം വധശിക്ഷ, ജീവപര്യന്തം തടവ്, 25 വർഷം തടവ് എന്നിവ ലഭിക്കും. കുറ്റവാളിക്ക് ഏതു ശിക്ഷ നൽകണമെന്നത് കോടതിയുടെ വിവേചനാധികാരമാണ്. കുറച്ചുകാലത്തേക്കോ ആജീവനാന്തമോ വന്ധ്യംകരണ ശിക്ഷ നൽകാമെന്നും മന്ത്രി പറഞ്ഞു.
രാസവന്ധ്യംകരണ ശിക്ഷയ്ക്കു പാക് കാബിനറ്റ് അംഗീകാരം
11:33 PM Nov 27, 2020 | Deepika.com