പാരീസ്: ഫ്രാൻസിൽ അധ്യാപകൻ സാമുൽ പാറ്റിയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ കൗമാരക്കാരായ നാല് വിദ്യാർഥികളെക്കൂടി പ്രതിചേർത്തു. ഇതിൽ മൂന്നു പേർ കൊലയാളിക്ക് അധ്യാപകനെ ചൂണ്ടിക്കാണിച്ചു കൊടുത്തവരാണ്.
അധ്യാപനത്തിനിടെ പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ വിദ്യാർഥികളെ കാണിച്ചതിനെത്തുടർന്ന് കഴിഞ്ഞമാസമാണ് പതിനെട്ടുകാരനായ അബ്ദുള്ളഖ് അൻസോർവോസ് പാറ്റിയെ കഴുത്തറത്തു കൊലപ്പെടുത്തിയത്. സ്കൂളിനു സമീപത്തെ തെരുവിൽ വച്ചായിരുന്നു അതിക്രമം. ഭീകരവാദ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട മൂന്ന് വിദ്യാർഥികളും 13നും 14നും മധ്യേ പ്രായമുള്ളവരാണ്.
പ്രതിചേർക്കപ്പെട്ട നാലമത്തെയാൾ ബ്രാഹിം ഷിനയുടെ പുത്രിയാണ്. ഷാർളി ഹെബ്ദോയിലെ വിവാദ കാർട്ടൂൺ സാമുൽ പാറ്റി ക്ലാസിനിടെ വിദ്യാർഥികളെ കാണിച്ചെന്ന് സമൂഹമാധ്യങ്ങളിലൂടെ ആരോപണമുന്നയിച്ചത് ഷിനയാണ്.
കേസിൽ പ്രതിചേർക്കപ്പെട്ട ഷിനയുടെ പുത്രി ഈ ക്ലാസിൽ പങ്കെടുത്തിരുന്നില്ല. അപകീർത്തികരമായ ദുരാരോപണത്തിന് ഇവർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
സാമുവൽ പാറ്റിയുടെ കൊലപാതകം : നാലു വിദ്യാർഥികളെക്കൂടി പ്രതിചേർത്തു
01:45 AM Nov 27, 2020 | Deepika.com